സീനിയർ സൂപ്രണ്ടുമാരുടെ ചോദ്യം ചെയ്യൽ അവസാന ഘട്ടത്തിൽ
തിരുവനന്തപുരം: ആർ.ഡി.ഒ കോടതിയിലെ തൊണ്ടി മുതലുകൾ മോഷണംപോയ സംഭവത്തിൽ പൊലീസിന്റെ പ്രാഥമിക അന്വേഷണം ഉടൻ പൂർത്തിയാകും. കാണാതായ സ്വർണവും പണവും ആർ.ഡി.ഒ ഓഫീസിലെ കസ്റ്റഡിയിലായതുമുതൽ കാണാതായെന്ന് ബോദ്ധ്യപ്പെട്ട ദിവസം വരെ സീനിയർ സൂപ്രണ്ട് പദവിയിലുണ്ടായിരുന്നവരുടെ ചോദ്യംചെയ്യൽ അവസാനഘട്ടത്തിലേക്ക് കടന്നെങ്കിലും തട്ടിപ്പിന് പിന്നിൽ ആരാണെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തതയായില്ല.
വിരലിലെണ്ണാവുന്ന ചിലരെ മാത്രമാണ് ഇനി ചോദ്യം ചെയ്യാനുള്ളത്. ഇവരുടെ മൊഴിയെടുക്കൽ കൂടി പൂർത്തിയാക്കിയശേഷം മറ്റ് ചില തെളിവുകളിലേക്ക് അന്വേഷണം കടക്കുന്നതോടെ കുറ്റവാളികളാരെന്ന കാര്യത്തിൽ വ്യക്തത വരുത്താനാകൂമെന്നാണ് പൊലീസ് കരുതുന്നത്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറി സർക്കാർ നിർദ്ദേശമുണ്ടായതായി പറയപ്പെടുന്നെങ്കിലും ഇതുസംബന്ധിച്ച് ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് കമ്മിഷണർ സ്‌പർജൻ കുമാർ വ്യക്തമാക്കി.
പേരൂർക്കട സി.ഐയുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണമാണ് നടക്കുന്നത്. രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും ഓഫീസ് അവധിയായത് കളക്ട്രേറ്റ് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് തടസമായെങ്കിലും സർവീസിൽ നിന്ന് വിരമിച്ച സീനിയർ സൂപ്രണ്ടുമാരുടെ പൂർവ ചരിത്രങ്ങളുൾപ്പെടെയുള്ള വിവരങ്ങളെല്ലാം പൊലീസ് ശേഖരിക്കുന്നുണ്ട്. മുമ്പ് തിരിമറി നടത്തിയതിന് ഇവരിൽ ചിലർക്കെതിരെ നടപടികളുണ്ടായതായി പൊലീസിന് സൂചനയുണ്ട്. ഇത്തരക്കാരെ നോട്ടപ്പുള്ളികളാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. സീനിയർ സൂപ്രണ്ടുമാരധികവും സർവീസിൽ നിന്ന് വിരമിച്ചവരാണ്.
കാണാതായ ഉരുപ്പടികൾക്ക് പകരം മുക്കുപണ്ടം കണ്ടെത്തിയ സാഹചര്യത്തിലാണ് വിജിലൻസിന് കൈമാറാൻ തീരുമാനിച്ചിരുന്ന കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് അറിയിപ്പുണ്ടായത്. വരും ദിവസങ്ങളിൽ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നാണ് പേരൂർക്കട പൊലീസ് പറയുന്നത്. ആർ.ഡി.ഒ കോടതിയിലെ സ്ട്രോംഗ് റൂമിലുണ്ടായിരുന്ന 140 പവനോളം സ്വർണവും അരലക്ഷത്തിലധികം രൂപയും വെള്ളിയും രണ്ട് മൊബൈൽഫോണുകളുമാണ് മോഷണം പോയത്. കാണാതായ സ്വർണത്തിന് പകരമായി സൂക്ഷിച്ചിരുന്ന 40പവനോളം മുക്കുപണ്ടവും തട്ടിപ്പിന് തെളിവായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |