ചിറയിൻകീഴ്: പെരുങ്ങുഴി റെയിൽവേ സ്റ്റേഷനിലെ യാത്രക്കാർ യാത്രാ ക്ലേശത്താൽ നട്ടംതിരിയുന്നു. കൊല്ലം ഭാഗത്തേക്കും തിരുവനന്തപുരം ഭാഗത്തേക്കുമായി 8 പാസഞ്ചർ - മെമു ട്രെയിനുകൾക്ക് സ്റ്റോപ്പുണ്ടായിരുന്ന ഈ സ്റ്റേഷനിൽ ഇപ്പോൾ കൊല്ലത്തേക്ക് ഒരെണ്ണവും തിരുവനന്തപുരം ഭാഗത്തേക്ക് രണ്ടെണ്ണവും മാത്രമാണുള്ളത്. കോളേജുകളും സ്കൂളുകളും തുറന്നതോടെ വിദ്യാർത്ഥികൾക്കും മറ്റ് യാത്രക്കാർക്കും ട്രെയിനുകളുടെ അഭാവം യാത്രാദുരിതമാണ് സമ്മാനിക്കുന്നത്.
ഈ സ്റ്റേഷനെ കൂടുതലും ആശ്രയിക്കുന്നത് നിർദ്ധനരായ കയർ - കാർഷിക - മത്സ്യത്തൊഴിലാളികളാണ്. വളരെ ചുരുങ്ങിയ തുകയ്ക്ക് വിവിധ ഭാഗങ്ങളിൽ പോയിവരാമെന്നുള്ള അവരുടെ ചെലവ് കുറഞ്ഞ യാത്രാ മാർഗത്തിനാണ് ഇതിലൂടെ തടസമാകുന്നത്. മധുരയിലേക്ക് പോകാനായി ഉണ്ടായിരുന്ന മധുര പാസഞ്ചർ ഇപ്പോൾ എക്സ്‌പ്രസാക്കിയതിലൂടെ പെരുങ്ങുഴിയിലെ സ്റ്റോപ്പ് നഷ്ടപ്പെട്ടു. മധുരയിലേക്ക് പോകുന്ന നിരവധി പേരാണ് ഇതുകാരണം കഷ്ടത്തിലായത്.
പെരുങ്ങുഴി റെയിൽവേ സ്റ്റേഷനിൽ ഫുട് ഓവർ ബ്രിഡ്ജ് വേണമെന്ന ആവശ്യവും നിലനിൽക്കുകയാണ്. സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി ഇവിടെ പ്ലാറ്റ് ഫോമുകളുടെ പൊക്കവും നീളവും കൂട്ടിയിരുന്നു. ഇതോടെ രണ്ട് പ്ലാറ്റ് ഫോമുകളിലേക്കുള്ള യാത്രയും ദുരിതമാവുകയാണ്. സ്ത്രീകൾക്കും കുട്ടികൾക്കും ഒരു പ്ലാറ്റ്ഫോമിൽ നിന്ന് മറ്റൊന്നിലേക്ക് പോകാൻ ചുറ്റിക്കറങ്ങിപ്പോകേണ്ട അവസ്ഥയാണ്.
പ്രൈവറ്റ് ബസുകൾ ഇല്ലാത്ത പെരുങ്ങുഴി മേഖലയിൽ കെ.എസ്.ആർ.ടി.സി സർവീസുകൾ പലപ്പോഴും പരിമിതമാണ്. രാവിലെ സർക്കാർ ഓഫീസുകൾ, വിദ്യാലയങ്ങൾ മറ്റ് ജോലി സ്ഥലങ്ങൾ എന്നിവിടങ്ങളിലേക്ക് പോകുന്നവർക്കും തിരിച്ച് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നവർക്കും ഏറെ പ്രയോജനകരമായിരുന്നു ഈ ട്രെയിനുകൾ.
1953ൽ നിലവിൽ വന്ന ഈ സ്റ്റേഷനിൽ തിരുവനന്തപുരം ഭാഗത്തേക്ക് 3 പാസഞ്ചർ ട്രെയിനും ഒരു മെമുവും കൊല്ലം ഭാഗത്തേക്ക് 3 പാസഞ്ചറും 1 മെമുവുവാണ് സർവീസുണ്ടായിരുന്നത്. കൊവിഡ് വ്യാപനത്തോടെയാണ് ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പ് നിറുത്തലാക്കിയത്. കൊവിഡ് വ്യാപനം കുറഞ്ഞ് സാധാരണ നിലയിലേക്ക് കാര്യങ്ങൾ മാറിയിട്ടും സ്റ്റോപ്പ് അനുവദിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |