തിരുവനന്തപുരം: 'അച്ഛനോടും വാവയോടും പൊറുക്കണേ മക്കളേ. ഇത് ഞങ്ങളുടെ മരണമൊഴിയായി കണ്ട് ആവശ്യമായ നടപടികൾ എല്ലാവരുടെയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. എല്ലാവർക്കും നല്ലതുവരട്ടെ. ഞാനും മോനും അങ്ങുദൂരെ നക്ഷത്രങ്ങൾക്കിടയിലിരുന്ന് ഇതൊക്കെ കാണും." പ്രകാശ് മകനെയും കൂട്ടി ആത്മഹത്യ ചെയ്ത കാറിനുള്ളിൽ നിന്ന് മരണമൊഴിയെന്ന പേരിൽ പൊലീസിന് ലഭിച്ച കുറിപ്പിലെ വാചകങ്ങളാണിവ. ഭാര്യ ശിവകലയുടെ ആദ്യവിവാഹത്തിലെ മകൾക്കുള്ള സന്ദേശമെന്ന നിലയിലാണ് പ്രകാശ് ഇങ്ങനെ കുറിച്ചിരിക്കുന്നത്. ശിവകലയുടെ ആദ്യബന്ധത്തിലെ മകളെയും സ്വന്തം മകളെപ്പോലെയാണ് പ്രകാശ് കണ്ടിരുന്നത്. തന്റെയും മകൻ ശിവദേവിന്റെയും മരണമൊഴിയാണിതെന്ന് വെളിപ്പെടുത്തിയാണ് കുറിപ്പിന്റെ ആരംഭം. ഞങ്ങളുടെ മരണത്തിന് ഉത്തരവാദികൾ ഭാര്യ ശിവകലയും അവരുടെ കാമുകനായ വിളപ്പിൽശാല സ്വദേശിയുമാണെന്ന് കത്തിൽ പറയുന്നു. ബഹ്റൈനിലെ ഡാൻസ് സ്കൂൾ ഉടമ ഉൾപ്പെടെ ഏതാനും പേരെപ്പറ്റിയും കുറിപ്പിൽ പ്രതിപാദിക്കുന്നുണ്ട്. ഇവർ നാലുപേരും തന്നെയും മക്കളെയും മാനസികമായും സാമ്പത്തികമായും അത്രയേറെ ദ്രോഹിച്ചെന്നും. താനിപ്പോൾ ലക്ഷക്കണക്കിന് രൂപയുടെ കടക്കാരനാണെന്നും കുറിപ്പിലുണ്ട്. ഇവർക്കെതിരെ എന്ത് നിയമനടപടി സ്വീകരിക്കാൻ കഴിയുമെന്നറിയില്ല. എന്തുതന്നെയായാലും നിയമവും ഭരണസംവിധാനവും ഉപയോഗിച്ച് ഇവരെ നാട്ടിലെത്തിച്ച് അവർക്ക് അർഹിക്കുന്ന ശിക്ഷകിട്ടുമെന്ന് ഞാനും മകനും പ്രതീക്ഷിക്കുന്നുവെന്നാണ് ഒരു കത്തിന്റെ ഉള്ളടക്കം. മൂന്ന് പേജുള്ള മറ്റൊരുകത്തും പൊലീസിന്റെ പക്കലുണ്ട്. ഈ കത്തിലും സമാന പരാമർശങ്ങളാണുള്ളതെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |