മുടപുരം: ശക്തമായ മഴ മൂലം തോട്ടിലൂടെ ഉണ്ടായ രൂക്ഷമായ വെള്ളപ്പാച്ചിലിൽ മുടപുരം,ചേമ്പുംമൂല നെൽപ്പാടത്തിന്റെ തോട്ടുവരമ്പ് വീണ്ടും തകർന്നു. ഇതോടെ പാടത്തെ നെൽകൃഷി നശിക്കുമോ എന്ന ആശങ്കയിലാണ് ചേമ്പുംമൂല, മുടപുരം നെൽപ്പാടങ്ങളിലെ കർഷകർ.
മുടപുരം, ചേമ്പുംമൂല നെൽപാടങ്ങൾക്ക് നടുവിലൂടെയാണ് മുക്കോണി തോട് കടന്നുപോകുന്നത്. കഴിഞ്ഞ ദിവസം ഈ തോട്ടു വരമ്പിന്റെ മൂന്ന് ഭാഗവും തകർന്നതുമൂലം തോട്ടിൽ നിന്ന് വെള്ളം വയലിലേക്ക് കയറുകയാണ്. ഇത് നെൽകൃഷി നശിക്കാൻ കാരണമാകും.
സൈഡ് വാളുകൾ ശരിയായ പൊക്കത്തിലും വീതിയിലും നിർമ്മിച്ചാൽ മാത്രമേ തോട്ടിലൂടെ ഒഴുകുന്ന വെള്ളം കരകവിഞ്ഞ് വയലിലേക്ക് കയറാതിരിക്കൂ. ഏലായുടെ സിംഹഭാഗവും പാട്ടത്തിനെടുത്താണ് കർഷകർ കൃഷിയിറക്കുന്നത്. 'കൊല്ല' വീണ് കൃഷി നശിച്ചാൽ കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടാകും. അതിനാൽ തോട്ടുവരമ്പ് തകരാതിരിക്കാൻ, മുക്കോണി തോടിന്റെ ഇരുവരമ്പുകളും കോൺക്രീറ്റ് ചെയ്തോ സൈഡ് വാൾ കെട്ടിയോ ബലപ്പെടുത്തണമെന്നാണ് കർഷകരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |