SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.16 PM IST

ന്യായാധിപരുടെ ഗുരുസ്ഥാനത്ത്

drcramakrishnannair

തിരുവനന്തപുരം: കേരളത്തിലെ നീതിന്യായ കോടതികളിൽ അദൃശ്യ സ്വാധീനമായി തിരുവനന്തപുരം നഗരത്തിലെ ഈ അദ്ധ്യാപകനുണ്ട്, സി. രാമകൃഷ്ണൻ നായർ. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള മിക്ക നീതിന്യായ കോടതികളിലും രാമകൃഷ്ണൻനായരുടെ ശിഷ്യരാണ് ജുഡിഷ്യൽ ഓഫീസർമാർ.

നിരവധിപേർ ന്യായാധിപ പരിശീലനത്തിനായി രാമകൃഷ്ണൻ നായരുടെ ശിഷ്യത്വത്തിനായി ഇപ്പോഴും കാത്തുനിൽപ്പുണ്ട്. ഓൺലൈനായും അല്ലാതെയും ഇവർക്കെല്ലാം പരിശീലനമുറപ്പാക്കിക്കൊടുത്താണ് ഡോ.സി.ആർ.കെ. നായർ എന്ന സി. രാമകൃഷ്ണൻ നായർ കർമ്മജീവിതം സാർത്ഥകമാക്കുന്നത്.

ആരോഗ്യവകുപ്പിൽ ക്ലാർക്കായിരിക്കെ കേരള ലാ അക്കാഡമിയിൽ സായാഹ്നപഠനം നടത്തി കേരള സർവകലാശാലയിൽ നിന്ന് രണ്ടാം റാങ്കോടെ നിയമബിരുദം കരസ്ഥമാക്കി. സെക്രട്ടേറിയറ്റിൽ നിയമവകുപ്പിൽ ഉദ്യോഗസ്ഥനായി. ചരിത്രമായി മാറിയ പല നിയമനിർമാണങ്ങളുടെയും ഫയലുകളിൽ ഡോ.സി.ആർ.കെ. നായരുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. അഡീഷണൽ സെക്രട്ടറിയായി സർവീസിൽ നിന്ന് വിരമിച്ചശേഷമാണ് അദ്ധ്യാപനത്തിലേക്ക് തിരിയുന്നത്.

ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും ഇന്റർനാഷണൽ ലോയിലടക്കം എൽ.എൽ.എമ്മും നേടി. ലേബർകോടതി വിധികളെപ്പറ്റിയുള്ള പഠനത്തിൽ ഡോക്ടറേറ്റ്. ലണ്ടൻ ആസ്ഥാനമായ കോമൺവെൽത്ത് ഫൗണ്ടേഷന്റെ സ്കോളർഷിപ്പോടെ വെസ്റ്റ് ഇൻഡീസ് സർവകലാശാലയിൽ നിന്ന് നിയമനിർമാണത്തിലും ഉപരിപഠനം നേടി. 1989ൽ ഇതിലേക്ക് ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയാണ്. 2005ലാണ് മുനിസിഫ് മജിസ്ട്രേറ്റുമാരെ പരിശീലിപ്പിക്കുന്നതിനുള്ള കോച്ചിംഗ് ക്ലാസുകൾ രാമകൃഷ്ണൻ നായർ ആരംഭിക്കുന്നത്.

മാറിക്കൊണ്ടിരിക്കുന്ന നിയമങ്ങളെ അതേനിലയിൽ സൂക്ഷ്മമായി വിദ്യാർത്ഥികളിലേക്ക് പകർത്തിക്കൊടുക്കുന്നതിലെ രാമകൃഷ്ണൻനായരുടെ സൂക്ഷ്മത, ന്യായാധിപ പദവിയിൽ കുശാഗ്രബുദ്ധിയോടെ പ്രവർത്തിക്കാനുള്ള കരുത്ത് പലർക്കും സമ്മാനിച്ചു. ഇദ്ദേഹം പഠിപ്പിക്കുന്ന നിയമപാഠങ്ങൾ ഒരിക്കലും മറന്നുപോകില്ലെന്നാണ് ശിഷ്യന്മാരുടെ സാക്ഷ്യപത്രം. കേരളത്തിന് പുറത്തും അദ്ദേഹത്തിന് ശിഷ്യഗണങ്ങളുണ്ട്. കൊവിഡ് കാലം മുതൽ ഓൺലൈൻ ക്ലാസുകളാണ്. സാമ്പത്തികവിഷമത നേരിടുന്നവരിൽ നിന്ന് ഫീസ് ഈടാക്കാതെയാണ് പരിശീലനം. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ രാമ അയ്യർ മെമ്മോറിയൽ സ്വർണമെഡൽ രാമകൃഷ്ണൻ നായരെ തേടിയെത്തിയിട്ടുണ്ട്. കല്ലൻ മെമ്മോറിയൽ നിയമ പുരസ്കാരവും യൂണിവേഴ്സിറ്റി മെഡലും രാമകൃഷ്ണൻനായരിലെ ഗുരുവിനുള്ള അംഗീകാരമായി. വെസ്റ്റ് ഇൻഡീസ് മാതൃകയിൽ നിയമനിർമാണത്തിൽ പരിശീലനം നൽകുന്ന സ്ഥാപനമാണ് സ്വപ്നമെന്ന് ഡോ.സി. രാമകൃഷ്ണൻ നായർ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.