തൃശൂർ: നാലാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാനും കുത്തിക്കൊല്ലാനും ശ്രമിച്ച യുവാവിന് 15 വർഷവും ഒമ്പത് മാസവും കഠിന തടവും ലക്ഷം രൂപ പിഴയും. നാട്ടിക വലപ്പാട് ചാമക്കാല സ്വദേശി പോണത്തിൽ വീട്ടിൽ നിഖിലിനാണ് (ചെപ്പു 31) വിവിധ വകുപ്പുകളിൽ തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജി പി.എൻ.വിനോദ് ശിക്ഷ വിധിച്ചത്. 2010ൽ ആണ് കേസിനാസ്പദമായ സംഭവം.
കേബിൾ വരിസംഖ്യ പിരിക്കാനെന്ന പേരിൽ വീട്ടിലെത്തിയ പ്രതി, നാലാം ക്ളാസിൽ പഠിക്കുന്ന പത്തുവയസുള്ള പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കാണെന്ന് മനസിലാക്കി വായും മൂക്കും പൊത്തിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. ചവിട്ടി രക്ഷപ്പെടാൻ ശ്രമിച്ച കുഞ്ഞിനെ തോർത്ത് കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ചു കത്തികൊണ്ട് വയറ്റിൽ കുത്തി. ബോധം നഷ്ടപ്പെട്ടു ചോരയൊലിപ്പിച്ചു മരണാസന്നയായി കിടന്ന കുഞ്ഞിനെ കളിക്കാൻ വീട്ടിലെത്തിയ കൂട്ടുകാരാണ് കണ്ടത്. ഇവർ മുതിർന്നവരെ വിവരമറിയിച്ചു. വലപ്പാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ഡിവൈ.എസ്.പി ഷാജ് ജോസാണ് അന്വേഷണം നടത്തിയത്. റൂറൽ എസ്.പിയായിരുന്ന വിമലാദിത്യയുടെ നിരീക്ഷണത്തിലായിരുന്നു അന്വേഷണം. പോസിക്യൂഷനായി അഡ്വ.ലിജി മധു ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |