തിരുവനന്തപുരം: എല്ലാ വീടുകളിലും പൈപ്പ് ലൈൻ വഴി ഗ്യാസ് എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി സെപ്തംബറിൽ ആരംഭിക്കും.ഇതിന് വേണ്ടി ഗ്യാസ് സംഭരിക്കുന്ന കൊച്ചുവേളിയിലെ പ്ളാന്റിന്റെ ജോലികൾ അടുത്ത മാസത്തോടെ പൂർത്തിയാകും.പൈപ്പ് നാച്ചുറൽ ഗ്യാസാണ് (പി.എൻ.ജി) പൈപ്പ് കണക്ഷനിലൂടെ വീടുകളിലെത്തുന്നത്.
ആദ്യഘട്ടത്തിൽ വെട്ടുകാട്, ശംഖുംമുഖം അടങ്ങുന്ന തീരദേശ വാർഡുകളിൽ പൈപ്പിടൽ നടക്കുകയാണ്.സെപ്തംബറിൽ പേരൂർക്കട വരെ പൈപ്പിടും.തുടർന്ന് ആറ് മാസത്തിനുള്ളിൽ നഗരത്തിന്റെ പകുതിയോളം പ്രദേശങ്ങളിൽ കണക്ഷൻ നൽകും.
കളമശ്ശേരിയിലെ പ്ലാന്റിൽ നിന്ന് ടാങ്കറിലെത്തിക്കുന്ന ദ്രവരൂപത്തിലുള്ള ഇന്ധനം പ്രധാന പ്ലാന്റിൽ വച്ച് വാതകമാക്കി മാറ്റി സംഭരിക്കും. വീടുകളിലേക്കുള്ള കണക്ഷന് എം.ഡി.പി.ഇ ഗ്യാസ് പൈപ്പുകളാണ് ഉപയോഗിക്കുന്നത്. സമ്മർദ്ദം കുറഞ്ഞ വാതകമായതിനാൽ പൈപ്പ് പൊട്ടൽ, വാതക ചോർച്ച എന്നിവയ്ക്ക് സാദ്ധ്യതയില്ല.എൽ.പി.ജിയെ അപേക്ഷിച്ച് തീപിടിക്കാനും പൊട്ടിത്തെറിക്കാനുമുള്ള സാദ്ധ്യതയും കുറവാണ്. ഒരിടത്ത് പൈപ്പ് പൊട്ടിയാൽ വേറെ പൈപ്പ് വഴി ലക്ഷ്യസ്ഥാനത്ത് വാതകം എത്തുന്ന രീതിയിലാണ് പൈപ്പുകൾ ക്രമീകരിച്ചിരിക്കുന്നത്. എൽ.പി.ജി സിലിണ്ടർ നിരക്കിന്റെ 70 ശതമാനം നിരക്കിലാണ് പി.എൻ.ജി ലഭ്യമാക്കുന്നത്. സിറ്റി ഗ്യാസ് വരുന്നതോടെ ഇന്ധനച്ചെലവ് 20 ശതമാനത്തോളം ലാഭിക്കാം.കൊച്ചുവേളിയിലെ പ്രധാന പ്ലാന്റിൽ നിന്ന് നേരിട്ട് പൈപ്പ് ലൈൻ വഴി വീടുകളിലേക്കും വ്യവസായശാലകളിലേക്കും പെട്രോൾ പമ്പുകളിലേക്കും വാതകം നൽകും.ഇതുകൂടാതെ കെ.എസ്.ആർ.ടി.സിയുടെ സി.എൻ.ജി ബസുകൾക്കും സിറ്റി ഗ്യാസ് പദ്ധതി വഴി വാതകം ലഭ്യമാക്കും.
ആദ്യ ഘട്ടത്തിലെ രജിസ്ട്രേഷൻ 9000 എത്തി
നിലവിൽ ആദ്യ ഘട്ടത്തിൽ 9000 പേർ നഗരത്തിലെ വിവിധ വാർഡുകളിലായി ഗ്യാസ് കണക്ഷന് വേണ്ടി രജിസ്ട്രേഷൻ നൽകിയിട്ടുണ്ട്. സെപ്തംബറാകുമ്പോൾ 40000 ആളുകൾ രജിസ്റ്റർ ചെയ്യുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇതിനുവേണ്ടിയുള്ള മാർക്കറ്റിംഗും കമ്പനി നടത്തുന്നുണ്ട്.നഗരത്തിൽ ഇതുവരെ 18 കിലോമീറ്ററോളം ദൂരത്തിൽ പൈപ്പിടൽ പൂർത്തിയായി.2000 വീടുകളിൽ മീറ്ററും മറ്റ് പൈപ്പ് സ്ഥാപിക്കുന്ന ജോലികളും പൂർത്തിയായി.മഴ തുടരുന്ന സാഹചര്യത്തിൽ ജോലികൾക്ക് തടസം നേരിടുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അറ്റ്ലാന്റിക്, ഗൾഫ് ആൻഡ് പസഫിക് ലിമിറ്റഡ് കമ്പനിക്കാണ് സിറ്റി ഗ്യാസ് പദ്ധതിയുടെ ചുമതല.
രണ്ടാമത്തെ പ്ളാന്റ് തോന്നയ്ക്കലിൽ
22 കോടി രൂപയ്ക്ക് കൊച്ചുവേളിയിൽ സ്ഥാപിക്കുന്ന സംഭരണ ഗ്യാസ് പ്ളാന്റിന് പുറമേ തോന്നയ്ക്കലിലും പുതിയ പ്ളാന്റ് സ്ഥാപിക്കാനാണ് കമ്പനി പദ്ധതി. നഗരപരിധിയിലെ കണക്ഷനുകൾക്കാണ് കൊച്ചുവേളിയിൽ പ്ളാന്റ് സ്ഥാപിക്കുന്നത്.ഇവിടത്തെ പ്ളാന്റിന് 25 കിലോമീറ്റർ പരിധിയും 80000 കണക്ഷനുമാണ് ശേഷി.എന്നാൽ തോന്നയ്ക്കലിൽ സ്ഥാപിക്കുന്ന പ്ളാന്റിന് ഇതിനെക്കാൾ ശേഷി കൂടുതലായിരിക്കും.ഗ്രാമപരിധിയിലേക്കാണ് ഈ പ്ളാന്റ് നിർമ്മിക്കുന്നത്.
കണക്ഷനെടുക്കുമ്പോൾ 6000 രൂപ
ആദ്യമായി കണക്ഷനെടുക്കുന്നവർ 6000 രൂപ കമ്പനിക്ക് നൽകണം.പൈപ്പ്,മീറ്റർ സ്ഥാപിക്കുന്നത് സെക്യൂരിറ്റി ഡിപ്പോസിറ്റ് എന്നിവയിലേക്കാണ് ഈ തുക.എല്ലാ മാസവും ആദ്യ വാരം ഉപയോഗിക്കുന്നതിനനുസരിച്ച് ബില്ല് ഫോണിൽ മെസേജ് ആയി എത്തും.ഇത് ഓൺലൈനായി അടയ്ക്കാം.സാധാരണ ഗ്യാസ് സ്റ്റൗവിൽ ഈ കണക്ഷൻ കൊടുക്കുന്നതിന് പ്രത്യേകം തരം നോസിൽ ഘടിപ്പിക്കണം. അതും കമ്പനി ചെയ്ത് നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |