തിരുവനന്തപുരം: ചട്ടം ലംഘിച്ച് നിർമ്മിച്ച കെട്ടിടത്തിന് കോർപറേഷൻ ഉദ്യോഗസ്ഥരുടെ യൂസർ നെയിമും പാസ്‌വേഡും അനധികൃതമായി തരപ്പെടുത്തി നമ്പർ നൽകിയ സംഭവത്തിൽ പ്രതികളെ ഇതുവരെ പിടികൂടാത്ത അമർഷത്തിൽ കോർപറേഷൻ ഭരണസമിതി.
നഗരസഭയുടെ അന്വേഷണത്തിൽ രണ്ടാഴ്ച മുൻപ് തന്നെ ക്രമക്കേട് കണ്ടെത്തിയിരുന്നു. എന്നാൽ കൂടുതൽ അന്വേഷണം നടത്തിയും നടപടിക്കും ശേഷമാണ് നഗരസഭ തന്നെ തട്ടിപ്പിന്റെ വിവരം പുറം ലോകത്തെ അറിയിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച തന്നെ സൈബർ പൊലീസ് എഫ്.ഐ.ആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ഒരാഴ്ച കഴിഞ്ഞിട്ടും അന്വേഷണത്തിന് പുരോഗതിയില്ല.
കെട്ടിട നമ്പർ തട്ടിപ്പ് പ്രതിപക്ഷ കക്ഷികൾ ആയുധമാക്കുമ്പോൾ മറുപടി നൽകാൻ കഴിയാത്തതാണ് ഭരണസമിതിയെ പ്രതിരോധത്തിലാക്കുന്നത്. സമാന തട്ടിപ്പ് അരങ്ങേറിയ കോഴിക്കോട് കോർപറേഷനിൽ ക്രമക്കേട് കണ്ടെത്തി മൂന്ന് ദിവസങ്ങൾക്കുള്ളിൽ കെട്ടിട ഉടമയും ഇടനിലക്കാരനും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള സംഘം അറസ്റ്റിലായിരുന്നു. ഇവിടെ തട്ടിപ്പ് കണ്ടെത്തി ഒരാഴ്ച പിന്നിടുമ്പോഴും കുറ്റക്കാർ ആരെന്ന് കണ്ടുപിടിക്കാൻ പോലും കഴിയാതെ ഇരുട്ടിൽ തപ്പുകയാണ് പൊലീസ്.
വളഞ്ഞ വഴിയിലൂടെ കെട്ടിടത്തിന് നമ്പർ തരപ്പെടുത്തിയ ഉടമയെ പല ദിവസങ്ങളിലും ചോദ്യം ചെയ്‌തെങ്കിലും കേസന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല. ഇടനിലക്കാരൻ വഴിയാണ് കോർപറേഷനിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ചിരിക്കുന്നതെന്ന് ചോദ്യംചെയ്യലിൽ ബോദ്ധ്യമായതായി പൊലീസ് പറയുന്നു.
ഇയാളെ കണ്ടെത്തിയാൽ നമ്പർ തരപ്പെടുത്തിയ ഉദ്യോഗസ്ഥരെ കണ്ടെത്താൻ കഴിയും. എന്നാൽ കെട്ടിട ഉടമയെ ചോദ്യം ചെയ്യുകയും മേയർ, കോർപറേഷൻ സെക്രട്ടറി, ഇൻഫർമേഷൻ കേരള മിഷൻ ഉദ്യോഗസ്ഥർ എന്നിവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുക മാത്രമാണ് അന്വേഷണസംഘം ഇതുവരെ ചെയ്തിട്ടുള്ളത്.
സൈബർ ക്രൈം വിഭാഗമാണ് അന്വേഷണം നടത്തുന്നത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നാണ് സൈബർ ക്രൈം വിഭാഗത്തിന്റെ വാദം. കേസ് അന്വേഷണം സൈബർ പൊലീസിൽ നിന്ന് ലോക്കൽ പൊലീസിന് കൈമാറാൻ ആവശ്യപ്പെടാനാണ് ഭരണസമിതിയുടെ തീരുമാനമെന്ന സൂചനയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |