SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.18 AM IST

കെട്ടിട നമ്പർ തട്ടിപ്പ്: കെട്ടിട ഉടമ ഒളിവിൽ

തിരുവനന്തപുരം: നഗരസഭയിലെ കെട്ടിട നമ്പർ തട്ടിപ്പിലെ പ്രതികൾക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ കെട്ടിട ഉടമ അജയഘോഷ് ഒളിവിൽ. ചോദ്യം ചെയ്യുന്നതിന് അന്വേഷണസംഘം കേശവദാസപുരത്തുള്ള ഇയാളുടെ വീട്ടിലെത്തിയെങ്കിലും നാല് ദിവസമായി വീട് പൂട്ടിയിട്ട നിലയിലാണ്.

ഇയാളുടെ മൊബൈലും സ്വിച്ച് ഓഫാണ്. അറസ്റ്റ് പേടിച്ച് ഇയാൾ മുങ്ങിയതാകാമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. മരപ്പാലം ടി.കെ. ദിവാകരൻ റോഡിലെ രണ്ട് കെട്ടിടങ്ങൾക്കാണ് അജയഘോഷ് അനധികൃതമായി നമ്പർ തരപ്പെടുത്തിയത്. കേശവദാസപുരത്തെ ബിൽ കലക്ടറുടെ യൂസർ നെയിമും പാസ്‌വേർഡും ഉപയോഗിച്ച് ഇടനിലക്കാർ വഴി ജനുവരി 28ന് രാവിലെ 8.26നാണ് അപേക്ഷ കംപ്യൂട്ടറിൽ എന്റർ ചെയ്തിരിക്കുന്നത്.

റവന്യൂ ഇൻസ്‌പെക്ടറുടെ പാസ്‌വേഡ് ഉപയോഗിച്ച് 8.30ന് പരിശോധിക്കുകയും 8.37ന് റവന്യൂ ഓഫീസറുടെ പാസ്‌വേഡ് ഉപയോഗിച്ച് സി 15/ 2909 (1), ടിസി 15/ 2909 (2) നമ്പർ അനുവദിക്കുകയും ചെയ്തതായാണ് കണ്ടെത്തൽ. അജയഘോഷിനെ ചോദ്യം ചെയ്താൽ മാത്രമേ തട്ടിപ്പിന് പിന്നിലുള്ളവരെ കണ്ടെത്താൻ പൊലീസിന് സാധിക്കൂ.
അതേസമയം കെട്ടിടനമ്പർ നൽകുന്ന സഞ്ചയ സോഫ്ട്‌വെയർ ഹാക്ക് ചെയ്താണ് തട്ടിപ്പ് നടന്നതെന്ന ആരോപണവും സൈബർ ക്രൈം പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സോഫ്ട്‌വെയർ ഡെവലപ്പേഴ്സായ ഇൻഫർമേഷൻ കേരള മിഷനോട് (ഐ.കെ.എം) ലോഗിൻ ഐ.ഡി, ഐ.പി അഡ്രസ് തുടങ്ങിയ വിവരങ്ങൾ ഡിവൈ.എസ്.പി ശ്യാംലാൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഭരണസമിതി പ്രതിരോധത്തിൽ

പ്രതിപക്ഷ കക്ഷികളായ യു.ഡി.എഫും ബി.ജെ.പിയും വെട്ടിപ്പിനെതിരെ പ്രചാരണം ആരംഭിച്ചത് ഭരണസമിതിയെ വെട്ടിലാക്കിയിരിക്കുകയാണ്. ദിവസവേതന ജീവനക്കാരായ രണ്ട് ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ പ്രതിയാക്കി കേസ് അവസാനിപ്പിക്കാനാണ് ശ്രമമെന്നാണ് പ്രതിപക്ഷ ആരോപണം. ഇതിന് മറുപടി പറയാൻ ഇല്ലാത്തതു കാരണം 14ന് നിശ്ചയിച്ച കൗൺസിൽ യോഗം ഭരണസമിതി ഇടപ്പെട്ട് മാറ്റി.

ഇതിനിടെ ഒരാളെയെങ്കിലും അറസ്റ്റ് ചെയ്താൽ അതു പിടിവള്ളിയാക്കാമെന്ന കണക്കുകൂട്ടലിലാണ് ഭരണപക്ഷം.എന്നാൽ സമരം ശക്തമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. പണം കൈപ്പറ്റിയ ഇടനിലക്കാരന്റെ പേര് ഉൾപ്പെടെ കെട്ടിട ഉടമ കൈമാറിയിട്ടും അറസ്റ്റ് വൈകുന്നതാണ് ബാഹ്യ ഇടപെടൽ സംശയിക്കാൻ ഒരു കാരണം. എൻജിനീയറിംഗ് വിഭാഗത്തിലോ റവന്യൂ വിഭാഗത്തിലോ ഫയൽ ഉണ്ടാക്കാതെയാണ് കേശവദാസപുരത്തെ കെട്ടിടത്തിന് നമ്പർ നൽകിയെന്ന വാദവും വിശ്വസനീയമല്ലെന്നാണ് ആക്ഷേപം. ഒരു ഫയൽ നമ്പർ ഇല്ലാതെ സഞ്ചയ സോഫ്ട്‌വെയറിൽ ഇത്തരത്തിൽ ക്രമക്കേട് നടത്താൻ കഴിയില്ല. മറ്റ് ഏതെങ്കിലും അപേക്ഷ പ്രകാരമുണ്ടാക്കിയ ഫയൽ നമ്പരാണോ തട്ടിപ്പ് നടത്താൻ ഉപയോഗിച്ചതെന്ന പരശോധനയും ഇതുവരെ നടന്നിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.