തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് തടവ് ചാടാനുള്ള ശ്രമത്തിനിടെ മരത്തിൽ വലിഞ്ഞു കയറിയ തടവുകാരൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ രക്ഷാപ്രവർത്തനത്തിനിടെ മരക്കൊമ്പൊടിഞ്ഞ് സുരക്ഷാ സേനയുടെ വലയിൽ വീണു.
ജീവപര്യന്തം തടവുകാരനായ കോട്ടയം തീകോയി സ്വദേശി സുഭാഷ് ഏലിയാസ് അൻസാരിയാണ് (33) മരത്തിൽ കയറിയത്. രണ്ട് മണിക്കൂറോളം ഫയർഫോഴ്സ്, പൊലീസ്, ജയിൽ ഉദ്യോഗസ്ഥരെ വട്ടം കറക്കിയശേഷം വൈകിട്ട് 6.15നായിരുന്നു അതിനാടകീയ അന്ത്യം.
ഇയാൾ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ജയിൽ അധികൃതർ പറഞ്ഞു. നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്നാണ് ഇയാളെ കഴിഞ്ഞ മാസം 23ന് സെൻട്രൽ ജയിലിലേക്ക് കൊണ്ടുവന്നത്.
ഇന്നലെ വൈകിട്ട് 4.45ന് തടവുകാരുടെ ഹിസ്റ്ററി ടിക്കറ്റ് വാങ്ങാനായി വലിയ മതിലിന് പുറത്തുള്ള ഓഫീസിലേക്ക് ഒരു ഉദ്യോഗസ്ഥനൊപ്പം സുഭാഷും മറ്റൊരു തടവുകാരനും പോയി. തിരികെ മടങ്ങുന്നതിനിടയിൽ ജയിലിന് അകത്തേക്ക് കയറുന്ന പ്രധാന ഗേറ്റിന് മുന്നിൽ നിന്ന് ഇയാൾ ഓടി രക്ഷപ്പെട്ടു.പിന്നാലെ ഉദ്യോഗസ്ഥരും ഓടി. ജയിൽ വളപ്പിലെ ചെറിയ ചുറ്റുമതിൽ ചാടി തൊട്ടടുത്തുള്ള സാമൂഹ്യ നീതി വകുപ്പിന്റെ ആശാഹോം വളപ്പിലെ ചാമ്പ മരത്തിൽ കയറി പ്രതി ഇരിപ്പുറപ്പിച്ചു. പിന്നാലെ എത്തിയ ജയിൽ ഉദ്യോഗസ്ഥർ താഴേക്ക് ഇറങ്ങാൻ അനുനയത്തിൽ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയാറായില്ല. ജഡ്ജി സ്ഥലത്തെത്തി തന്നെ കുറ്റവിമുക്തനാക്കണമെന്നും മാദ്ധ്യമങ്ങളോട് സംസാരിക്കണമെന്നും കുടുംബത്തിനെ കാണണമെന്നും ഇയാൾ ആവശ്യപ്പെട്ടു.
ഇതോടെ ജയിൽ ഉദ്യോഗസ്ഥർ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. ഇവർ സ്ഥലത്തെത്തി ഏണി ഉപയോഗിച്ച് മരത്തിലേക്ക് കയറിയതോടെ തടവുകാരൻ കൂടുതൽ മുകളിലേക്ക് കയറി. ഇതിനിടെ ഉദ്യോഗസ്ഥർ മരത്തിന് ചുറ്റും വല കെട്ടി. ഉദ്യോഗസ്ഥർ ഇയാളുടെ കാലിൽ പിടിത്തമിട്ടെങ്കിലും ഇവരെ തള്ളി താഴെയിടാനും പ്രതി ശ്രമിച്ചു. പിന്നീട് ഇവരിൽ നിന്ന് കുതറി മാറാനുള്ള ശ്രമത്തിനിടെ മരക്കൊമ്പൊടിഞ്ഞ് വലയിലേക്ക് വീഴുകയായിരുന്നു.
തുടർന്ന് ഇയാളെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.
സംഭവം അറിഞ്ഞ് മാദ്ധ്യമ പ്രവർത്തകരും ആശാഭവൻ അന്തേവാസികളും പരിസരവാസികളും സ്ഥലത്ത് തടിച്ചുകൂടി. 2016 മേയ് 8ന് പാല സബ് ജയിലിൽ നിന്നാണ് ഇയാളെ ആദ്യം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് കൊണ്ടുവന്നത്. 2020 മാർച്ചിൽ നെട്ടുകാൽത്തേരി തുറന്ന ജയിലിലേക്ക് മാറ്റി. 2021 മേയ് 7ന് കൊവിഡ് കാലത്തെ പരോളിൽ പോയ ഇയാൾ തിരികെ വന്നില്ല. തുടർന്ന് ജൂൺ 22ന് പൊലീസ് അറസ്റ്റ് ചെയ്തു.തുടർന്നാണ് സെൻട്രൽ ജയിലിലെത്തിച്ചത്.
നെട്ടുകാൽത്തേരി ജയിലിലും ഇവിടെയും ഇയാൾ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ജയിൽ അധികൃതർ പറഞ്ഞു. ഈ വിവരം അടങ്ങിയ തടവുകാരുടെ ഹിസ്റ്ററി ബുക്ക് വാങ്ങാൻ പോയി വരുമ്പോഴാണ് ചാടി രക്ഷപ്പെടാൻ ശ്രമിച്ചത്.
ചെങ്കൽച്ചൂള ഫയർഫോഴ്സ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ വി.ആർ.അരുൺകുമാർ, ശ്രീരാജ് ആർ.നായർ, സനൽകുമാർ എന്നിവരാണ് മരത്തിന് മുകളിൽ കയറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |