കടയ്ക്കാവൂർ: കടയ്ക്കാവൂർ, അഞ്ചുതെങ്ങ് പഞ്ചായത്ത് മേഖലകളിൽ ലഹരിമരുന്ന് വില്പന സംഘങ്ങൾ സജീവമാകുന്നതായി പരാതി. കഞ്ചാവ്, മദ്യം, പുകയില ഉത്പന്നങ്ങൾ തുടങ്ങി നിരവധി സംഘങ്ങളാണ് ലഹരി വ്യാപനത്തിനു പിന്നിലുള്ളത്. സ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ള പല തരത്തിലുള്ള ഏജന്റുമാരെയാണ് വിതരണത്തിനായി നിയോഗിച്ചിരിക്കുന്നത്. കടയ്ക്കാവൂർ റെയിൽവേസ്റ്റേഷൻ പരിസരത്തും യാത്രക്കാരുടെ രൂപത്തിൽ വിതരണക്കാരുണ്ടെന്നും പരാതിയുണ്ട്. സ്ത്രീകളായ ഏജന്റുമാർ ബാഗിലാണ് ലഹരി കടത്തുക. സ്ത്രീകളായതിനാൽ പൊലീസോ എക്സൈസോ ബാഗ് പരിശോധിക്കില്ല എന്നത് ഇവർക്ക് അനുഗ്രഹമാണ്. കഞ്ചാവും മറ്റ് മയക്കുമരുന്നുകളും സജീവമായതോടെ അടിപിടിഅടക്കമുള്ള അക്രമ സംഭവങ്ങൾ വർദ്ധിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു. സ്കൂൾ പരിസങ്ങളിലും മറ്റും ആവശ്യമായ പരിശോധന ശക്തമാക്കി വേണ്ട അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ ഈ പ്രദേശങ്ങൾ മദ്യപാനികളുടെയും അക്രമികളുടെയും മയക്കുമരുന്നു സംഘങ്ങളുടെയും കേന്ദ്രമാകുമെന്നുറപ്പാണ്.
പൂവാലശല്യവും
സ്കൂൾ സമയങ്ങളിൽ ബൈക്കുകളിൽ പായുന്ന പൂവാലന്മാർ കാരണം വിദ്യാർത്ഥിനികൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. വീട്ടുകാരറിഞ്ഞ് വിലക്കാൻ വന്നാൽ ഈ ചെറുസംഘം തത്കാലം പിന്മാറുമെങ്കിലും പിന്നീടും ഇവർ തലപൊക്കും. ഇവർക്കെതിരെ നടപടിയെടുക്കാൻ അധികൃതർക്ക് കഴിയുന്നില്ലെന്ന ആക്ഷേപവും ജനങ്ങൾക്കുണ്ട്. ഇനി അഥവാ പിടികൂടിയാലും അർഹമായ ശിക്ഷ ഇവർക്ക് ലഭിക്കാത്തതിനാൽ ഇക്കൂട്ടരുടെ ശല്യം രൂക്ഷമാകാറാണ് പതിവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |