തിരുവനന്തപുരം: തലസ്ഥാന നഗരിയെ അടയാളപ്പെടുത്തുന്നതിൽ തെരുവ് കച്ചവടത്തിനും പങ്കുണ്ട്. പ്രശസ്തമായ ചാല കമ്പോളം മുതൽ തുടങ്ങുന്ന ചെറിയ തെരുവ് കച്ചവടങ്ങൾ നഗരത്തിന്റെ എല്ലാ മുക്കിലും മൂലയിലുമുണ്ട്.ലകൊവിഡ് കാലത്തെ വിരാമത്തിന് ശേഷം പഴയതിലും കൂടുതൽ കച്ചവടങ്ങൾ നഗരത്തിൽ സജീവമായിട്ടുണ്ട്. എന്നാൽ പലരും ഇത് ദുരുപയോഗം ചെയ്യുന്നതിനാൽ നഗരസഭ തന്നെ നിയന്ത്രണവുമായി രംഗത്തെത്തി. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും തൊഴിൽ ചൂഷണം ഒഴിവാക്കാനുമാണ് ഈ നിയന്ത്രണം. കച്ചവടത്തിനായുള്ള റോഡിന്റെ വശങ്ങളും മറ്റും അനധികൃതമായി കൈയേറി പലരും മറിച്ച് വാടകയ്ക്ക് കൊടുക്കുന്നതായുള്ള പരാതിയും, നിയന്ത്രണം കൊണ്ടു വരാൻ കാരണമായി.
പുതിയ നിയന്ത്രണങ്ങൾ
സുപ്രീം കോടതിയുടെ വിധി അനുസരിച്ച് ഒരോ വാർഡിലെ ജനസംഖ്യയുടെ രണ്ട് ശതമാനത്തിൽ താഴെ മാത്രമേ തെരുവ് കച്ചവടം അനുവദിക്കൂ
നഗരസഭ തന്നെ ഇതിന് വേണ്ടി സബ് കമ്മിറ്റി രൂപീകരിച്ചു. ക്ഷേമകാര്യ സ്റ്രാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൺവീനറായ സമിതിയാണ് സർവേ നടത്തി അർഹരായവരെ കണ്ടത്തുന്നത്. 2017ൽ നടത്തിയ സർവേയിൽ നഗരത്തിൽ 3562 തെരുവ് കച്ചവടക്കാരുണ്ടെന്നാണ് കണ്ടെത്തിയത്.
അനധികൃത കച്ചവടം പൂട്ടിക്കും. ഇതിന് വേണ്ടി തെരുവ് കച്ചവടക്കാർക്ക് ഐഡന്റിറ്റി കാർഡ് നൽകും. ഇതുള്ളവർക്കെ കച്ചവടം നടത്താൻ അനുവാദമുണ്ടാകൂ.
നഗരദരിദ്രർ, വികലാംഗർ,മ റ്റ് ജോലികൾക്ക് പോകാൻ സാധിക്കാത്ത തരത്തിലുള്ള അസുഖ ബാധിച്ചവർ, വാർഷിക വരുമാനം, മറ്റ് ജോലിയില്ലാത്തവർ എന്നിവർക്കാണ് തെരുവ് കച്ചവട ഐഡന്റിറ്റി കാർഡ് ലഭിക്കുന്നതിന് മുൻഗണന നൽകുന്നത്.
അർഹരായവർക്ക് നഗരസഭ തന്നെ നേരിട്ട് ഐഡന്റിറ്റി കാർഡുകൾ നൽകും. ഇതു വഴിയാണ് ഇവർക്ക് ആനുകൂല്യങ്ങൾ നൽകുന്നത്.
പാതയോരത്ത് കാൽനട തടസപ്പെടുത്തി കച്ചവടം അനുവദിക്കില്ല.
തട്ടുകടയും മറ്റും നഗരസഭ മാനദണ്ഡമനുസരിച്ച് ഉന്തുവണ്ടിയിൽ മാത്രമേ അനുവദിക്കൂ
ആഹാരത്തിന്റെ തട്ടുകൾക്ക് 6X4, മറ്റുള്ള തട്ടുകൾക്ക് 6X3 അനുപാതത്തിലുള്ള നീളമാണ് അനുവദിക്കുന്നത്
നഗരസഭ അനുവാദം നൽക്കാത്ത ഷെഡുകളിൽ പ്രവർത്തിക്കുന്ന തട്ടുകടകൾ നിറുത്തലാക്കും
ഉന്തു വണ്ടിയല്ലാതെ വാഹനത്തിൽ ആഹാരത്തിന്റെ തട്ടുകട നടത്തുന്നവർക്ക് മോട്ടോർ വാഹന വകുപ്പിന്റെ ഫുഡ് ട്രക്ക് ലൈസൻസ് എടുക്കുന്നതും നിർബന്ധമാക്കും.
തട്ടുകട ബ്രാൻഡിംഗ്
നഗരസഭ പരിധിയിലെ തട്ടുകടകളെ ബ്രാൻഡ് ചെയ്യാനുള്ള പദ്ധതി ഒരു വർഷത്തിനുള്ളിൽ നടപ്പാക്കും. ആദ്യ ഘട്ടത്തിൽ 500 എണ്ണമാണ് ബ്രാൻഡ് ചെയ്യുന്നത്. നഗരഭാഗത്തിലെ പ്രധാനയിടങ്ങളിൽ നഗരസഭ നൽകുന്ന ഐ.ഡി കാർഡ് യൂണിഫോം, വാഹനമാതൃക എന്നീ ക്രമീകരണത്തിലാണ് തട്ടുകടകൾ പ്രവർത്തിക്കേണ്ടത്. ഇവർക്ക് ഭക്ഷ്യസുരക്ഷ 3 വകുപ്പിന്റെ ട്രെയിനിംഗുമുണ്ടാകും.
സ്വനിധി മേള
കേരളത്തിൽ ആദ്യമായി തെരുവ് കച്ചവടക്കാർക്കായി മേള സംഘടിപ്പാനൊരുങ്ങുകയാണ് നഗരസഭ. സ്വനിധിയെന്ന് പേരിട്ടിരുക്കുന്ന മേളയിൽ തിരഞ്ഞെടുത്ത 115 തെരുവ് കച്ചവട സ്റ്റാളുകളാണുള്ളത്. കനകക്കുന്നിൽ അടുത്ത മാസമാണ് മേള. ഫുഡ് കോർട്ട്,വിവിധയിനം വീട്ടുപകരണങ്ങൾ,കുടംബശ്രീ ഉത്പന്നങ്ങളും ഉണ്ടാകും.
പുതിയ കച്ചവട കേന്ദ്രങ്ങൾ
തെരുവ് കച്ചവടക്കാർക്കായി സ്മാർട്ട് സിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന ആധുനിക കച്ചവട കേന്ദ്രം കൂടുതൽ സ്ഥലത്തേക്ക് ഒരുങ്ങുന്നു. നിലവിൽ മ്യൂസിയം ആർ.കെ.വി റോഡിലാണ് ആധുനിക കച്ചവട കേന്ദ്രമുള്ളത്. ഇതിന്റെ ഉദ്ഘാടനം അടുത്ത മാസം നടക്കും. ഇത് കൂടാതെ ശംഖുംമുഖത്തും മാനവീയം വീഥിയിലും കേന്ദ്രങ്ങൾ ആരംഭിക്കാനാണ് പദ്ധതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |