തൃശൂർ: പിതാവിന് നൽകിയ തുക തിരിച്ചു കിട്ടാത്തതിന് മകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 3 വർഷവും 3 മാസം തടവും 10,000 രൂപ പിഴയും ശിക്ഷ. അരിമ്പൂർ പാവറട്ടിക്കാരൻ ടാറ്റോ ആന്റണി (50) യെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മനക്കൊടി ചിരുകണ്ടത്ത് രാജൻ (56) നെയാണ് 3 വർഷവും 3 മാസവും തടവിനും 10,000 രൂപ പിഴയടക്കുന്നതിനും തൃശൂർ രണ്ടാം അഡീഷണൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജി വി.ജി. ബിജു ശിക്ഷിച്ചത്. ഡെപ്പോസിറ്റായി നൽകിയ തുക പിതാവിൽ നിന്നും തിരിച്ചു കിട്ടാതെ വന്നതിനെത്തുടർന്ന് വീട്ടിലേക്ക് പിതാവിനെ അന്വേഷിച്ച് ചെല്ലുകയും വീട്ടിൽ പിതാവില്ലെന്ന് മരുമകൾ പറഞ്ഞപ്പോൾ അതിക്രമിച്ച് വീട്ടിലേക്ക് കയറി മകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. 2016 ജനുവരി 6ന് വൈകിട്ട് 4 മണിക്ക് മനക്കൊടി കിഴക്കുംപുറത്താണ് കേസിനാസ്പദമായ സംഭവം. ചേർപ്പ് സി.ഐ. ആയിരുന്ന എൻ.കെ. സുരേന്ദ്രനാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പരിക്കറ്റ ടാറ്റോയുടെ പിതാവും അരിമ്പൂർ പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന ആന്റണി കാലങ്ങളായി പണമിടപാടിന്റെ ഭാഗമായി പണം ഡെപ്പോസിറ്റായി സ്വീകരിച്ചിരുന്നു. പ്രതിയായ രാജനും അപ്രകാരം ഡെപ്പോസിറ്റായി തുക നൽകിയിരുന്നുവെന്ന് പറയുന്നു. കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ കെ.എൻ. വിവേകാനന്ദൻ, അഭിഭാഷകരായ രചനാഡെന്നി, ശിശിര കെ.കെ., പഞ്ചമി പ്രതാപൻ എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |