ആറ്റിങ്ങൽ: വർഷങ്ങളായി പ്രവർത്തനം മുടങ്ങിക്കിടന്ന ആറ്റിങ്ങൽ മാമം നാളികേര കോംപ്ലക്സ് പൂർണതോതിലുള്ള പ്രവർത്തനങ്ങൾക്ക് വഴിതെളിഞ്ഞു. നാളികേര വികസന കോർപ്പറേഷന് സംസ്ഥാനസർക്കാർ രണ്ട് കോടി രൂപയുടെ സഹായം നല്കാനുള്ള നടപടികൾ ആരംഭിച്ചതോടെയാണ് നാളികേര കോംപ്ളക്സിന് പുനർജീവനായത്. ഒരു മാസത്തിനുള്ളിൽ ഈ സഹായം ലഭിക്കുമെന്നാണ് അറിയുന്നത്. വിപണനരംഗത്തുണ്ടായിരുന്ന തടസങ്ങൾക്കും പരിഹാരമായിട്ടുണ്ട്.
അടഞ്ഞുകിടന്ന കോംപ്ലക്സ് 2021 ജൂൺ 30നാണ് പുനഃരാരംഭിച്ചത്. അഞ്ച് കോടി രൂപ ചെലവിട്ട് പുതിയ പ്ലാന്റ് സ്ഥാപിച്ചായിരുന്നു തുടക്കം. പ്രതിദിനം 20,000 ലിറ്റർ വെളിച്ചെണ്ണ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള അത്യാധുനിക പ്ലാന്റാണ് മാമത്ത് ഇപ്പോൾ സ്ഥാപിച്ചിട്ടുള്ളത്. പുതിയ പ്ലാന്റ് സജ്ജമാക്കിയതുമായി ബന്ധപ്പെട്ട് കോർപ്പറേഷന് ചില ബാദ്ധ്യതകൾ നിലവിലുണ്ട്. യന്ത്റങ്ങൾ സ്ഥാപിക്കുന്നതിലും ഇലക്ട്രിക്കൽ പണികൾ നടത്തിയതിലുമാണ് ബാദ്ധ്യതകളുണ്ടായത്.
വെളിച്ചെണ്ണയുത്പാദനത്തിനാവശ്യമായ കൊപ്രാസംഭരിക്കുന്നതിനും ഫണ്ടില്ലാതിരുന്നത് തടസമായി. കോംപ്ലക്സിൽ ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണ പ്രധാനമായും നല്കുന്നത് സിവിൽസപ്ലൈസ് കോർപ്പറേഷനാണ്. വെളിച്ചെണ്ണ സിവിൽസപ്ലൈസിന് നല്കുമ്പോൾ 90 ദിവസം കഴിഞ്ഞാണ് പണം ലഭിക്കുന്നത്. ഈ സമയം കോംപ്ലക്സ് പ്രവർത്തിപ്പിക്കാനുള്ള പണം കോർപ്പറേഷൻ കരുതണം. ഇപ്പോൾ കോംപ്ലക്സിൽ ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണയ്ക്ക് പുറത്തുനിന്നുള്ള ആവശ്യക്കാരും എത്തിത്തുടങ്ങിയിട്ടുണ്ട്. ഇത് സമീപഭാവിയിൽ കോർപ്പറേഷന് വലിയ സഹായമാകും.
മായംചേർക്കാത്ത ശുദ്ധമായ വെളിച്ചെണ്ണ വിപണിയിലെത്തിക്കാനാണ് കോർപ്പറേഷന്റെ ശ്രമം. തമിഴ്നാട്ടിലെ കമ്പനികളുടേതുൾപ്പെടെയുള്ള വെളിച്ചെണ്ണകൾ വിപണിയിൽ ലഭ്യമാണ്. ഇവയോടാണ് കോർപ്പറേഷൻ പൊതുവിപണിയിൽ മത്സരിക്കേണ്ടത്.
വെളിച്ചെണ്ണയ്ക്ക് പുറമേ വെന്ത വെളിച്ചെണ്ണ (വിർജിൻ കോക്കനട്ട് ഓയിൽ) ഉത്പാദനയൂണിറ്റും കോംപ്ലക്സിനുള്ളിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിന് സാധാരണവെളിച്ചെണ്ണയെക്കാൾ ഉയർന്ന വിലയായതിനാൽ ആവശ്യക്കാർ കുറവാണ്. അതുകൊണ്ട് ഇതിന്റെ ഉത്പാദനത്തിലും ഇപ്പോൾ നിയന്ത്റണം ഏർപ്പെടുത്തിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |