ചിറയിൻകീഴ്: ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്ക് മുൻവശത്ത് റോഡിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ ഗതാഗത തടസം സൃഷ്ടിക്കുന്നതായി പരാതി. ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിൽ വിവിധ രീതിയിൽ പിടികൂടിയ വാഹനങ്ങളാണ് റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്നത്.
ചിറയിൻകീഴ് ഓവർബ്രിഡ്ജുമായി ബന്ധപ്പെട്ട് ആശുപത്രിക്ക് മുന്നിലുള്ള റോഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. റോഡിന്റെ ഒരു സൈഡ് മാത്രമാണ് ഗതാഗതത്തിനായി തുറന്ന് കൊടുത്തിരിക്കുന്നത്. വീതി കുറഞ്ഞ ഈ റോഡിലൂടെ കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കും മാത്രമേ കടന്നുപോകാൻ സാധിക്കുകയുള്ളൂ.
കടയ്ക്കാവൂർ ഭാഗത്തേയ്ക്കും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേയ്ക്കും റെയിൽവേ സ്റ്റേഷൻ, പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലേയ്ക്കുമൊക്കെ പോകേണ്ട ചെറുവാഹനങ്ങൾ ഇതുവഴിയാണ് കടന്നുപോകുന്നതും. ചിറയിൻകീഴ് ബി.എസ്.എൻ.എൽ ഓഫീസിന് സമീപമായി ക്രമീകരിച്ചിരിക്കുന്ന താത്കാലിക ബസ് സ്റ്റാൻഡിൽ നിന്ന് റെയിൽവേ സ്റ്റേഷൻ ഭാഗത്തേയ്ക്ക് പോകേണ്ട കാൽനട യാത്രക്കാരും ഇതുവഴിയാണ് സഞ്ചരിക്കുന്നത്. മാത്രവുമല്ല ഇടയ്ക്കിടെ പെയ്യുന്ന മഴയിൽ ഈ റോഡ് ചെളിപ്പരുവത്തിലുമാണ്. ബൈക്കുകൾ തെന്നി മറിയുന്നതും ഇവിടെ പതിവാണ്. അതിനിടയിൽ കൂടി റോഡ് സൈഡ് കൈയേറിയുള്ള അനധികൃത പാർക്കിംഗും കൂടിയാകുമ്പോൾ ഇതുവഴിയുള്ള യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ വർദ്ധിക്കുകയാണ്.
ബസുകൾ ഇതുവഴി കടന്നു പോകുന്നില്ലെങ്കിലും ബൈക്കുകളും കാറുമടക്കം ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്ന് പോകുന്നത്. ജനങ്ങളുടെ സുരക്ഷ കണക്കിലാക്കി തൊണ്ടി വാഹനങ്ങൾ ഇവിടെ നിന്ന് മാറ്റണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
തൊണ്ടി വാഹനങ്ങളും ഇവിടെ
വിവിധ കേസുകളിൽ പിടിക്കപ്പെടുന്ന വാഹനങ്ങൾ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തതിനുശേഷം വീണ്ടും വരുന്ന വാഹനങ്ങളാണ് റോഡ് സൈഡിൽ പാർക്ക് ചെയ്യുന്നത്. സ്റ്റേഷൻ പരിസരത്ത് സ്ഥലമില്ലാത്തത് കാരണമാണ് ഗത്യന്തരമില്ലാതെ റോഡ് സൈഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇവിടെ പിടികൂടുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ഫലപ്രദമായ സ്ഥലമില്ലാത്തതും വാഹനങ്ങൾ ലേലം ചെയ്യാൻ എടുക്കുന്ന കാലതാമസവുമാണ് സ്റ്റേഷൻ പരിസരത്ത് വാഹനങ്ങൾ കൂടാൻ കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |