തിരുവനന്തപുരം: കെട്ടിട നമ്പർ തട്ടിപ്പ് അന്വേഷണം കൂടുതൽ പ്രതികളിലേക്ക്. നിലവിൽ അറസ്റ്റിലായ നാല് പ്രതികളെ കൂടാതെ രണ്ടോ മൂന്നോ പേരും കൂടി തട്ടിപ്പിന് പിന്നിലുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. തുടർ അന്വേഷണം നടക്കുകയാണെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു.
നഗരസഭയിലെ ജീവനക്കാരെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്.കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികളെ നഗരസഭയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ കെട്ടിട നമ്പറിന് അനുമതി നൽകാൻ ഉപയോഗിച്ച മൊബൈൽ ഫോൺ പൊലീസ് കണ്ടെത്തി. തകരപ്പറമ്പിലെ ഒരു മൊബൈൽ കടയിൽ റിപ്പെയറിന് വേണ്ടി നൽകിയിരുന്ന മൊബൈലാണ് പിടിച്ചെടുത്തത്.
തങ്ങൾ സംശയിക്കുന്ന രണ്ട് പേർ ഒളിവിലാണെന്നാണ് നിഗമനമെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു.നഗരസഭയിൽ നിന്ന് കൂടുതൽ ഡിജിറ്റൽ രേഖകളും തെളിവുകളും പൊലീസ് ശേഖരിക്കും.അറസ്റ്റിലായ ഫോർട്ട് സോണൽ ഓഫീസിലെ താത്കാലിക ഡാറ്റ എൻട്രി ഓപ്പറേറ്റർ ബീനാകുമാരിയുടെ ഭർത്താവും നേമം സോണൽ ഓഫീസിലെ ജീവനക്കാരനുമായ ശ്രീകുമാറിനും തട്ടിപ്പിൽ പങ്കുണ്ടോയെന്ന് സംശയിക്കുന്നതായും മേയർ പൊലീസിനെ അറിയിച്ചിരുന്നു. ഇയാളും പൊലീസ് നിരീക്ഷണത്തിലാണ്. ഇയാളുടെ ഇടപാടുകളും ടവർ ലോക്കേഷനുമടക്കമുള്ള കാര്യങ്ങളും പൊലീസ് ശേഖരിക്കുമെന്നാണ് സൂചന.കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ കഴിഞ്ഞ ദിവസം തന്നെ പൊലീസ് തിരികെ നൽകി.
സംശയമുള്ള സ്ഥലങ്ങളിലെ പരിശോധന വൈകുന്നു
നഗരസഭയുടെ ആഭ്യന്തര ഓഡിറ്റിൽ 12 കെട്ടിട നമ്പർ തട്ടിപ്പ് കൂടി നടന്നെന്ന് സംശയമുള്ളതായി മേയർ ആര്യാ രാജേന്ദ്രൻ തന്നെ സ്ഥിരീകരിച്ചിട്ടും അതിന്റെ പരിശോധനകൾ ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. ആദ്യ തട്ടിപ്പിന്റെ വിവരം ലഭിച്ച് ദിവസങ്ങൾക്കുള്ളിൽ ഔദ്യോഗികമായി കാര്യങ്ങൾ സ്ഥിരീകരിച്ച ഭരണസമിതി രണ്ട് മൂന്ന് ആഴ്ച കഴിഞ്ഞിട്ടും 12 കെട്ടിട നമ്പർ ക്രമക്കേടിന്റെ കാര്യത്തിൽ സ്ഥിരീകരണമില്ല. കുന്നുകുഴി വാർഡിലെ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിൽ സി.പി.എം നേതാക്കളുടെ കെട്ടിടവും ഉൾപ്പെട്ട സാഹചര്യത്തിലാണ് പരിശോധനകൾ ഇഴയ്ക്കുന്നതെന്നാണ് പ്രതിപക്ഷ ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |