വക്കം: വക്കത്ത് സ്വകാര്യ ബസ് ഉടമയെയും ജീവനക്കാരനെയും ഒരു സംഘം ആക്രമിച്ച് വെട്ടിപ്പരിക്കേല്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് മൂന്നുപേർ പൊലീസിന്റെ പിടിയിലായി. ആറ്റിങ്ങൽ - വക്കം റൂട്ടിൽ സർവീസ് നടത്തുന്ന സുധീർ ബസ് ഉടമയും ബസ് ഡ്രൈവറുമായ സുധീറിനെയാണ് (41) കഴിഞ്ഞ ദിവസം രാത്രി വക്കം ചന്തമുക്കിലെ പെട്രോൾ പമ്പിൽ വച്ച് ഒരു സംഘം ഓട്ടോ തൊഴിലാളികൾ മാരകായുധങ്ങളുമായെത്തി വെട്ടിപ്പരിക്കേല്പിച്ചത്. അഞ്ചുതെങ്ങ് ഡ്രീംസ് വില്ലയിൽ ബിജു (30), വെട്ടൂർ അമ്മൻനടയ്ക്ക് സമീപം കോണത്ത് വീട്ടിൽ സനൽ (35), അഞ്ചുതെങ്ങ് പള്ളി പുരയിടത്തിൽ സെൽവിൻ (28) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ബസ് റൂട്ടിൽ ഓട്ടോകൾ സമാന്തര സർവീസുകൾ നടത്തുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
രാത്രിയിൽ സർവീസ് അവസാനിപ്പിച്ച ശേഷം പമ്പിനുള്ളിൽ കയറ്റിയിട്ട് ബസ് കഴുകുന്നതിനിടെയാണ് ഓട്ടോയിലെത്തിയ പ്രതികൾ ബസ് ജീവനക്കാരെ ആക്രമിച്ചത്. തടയാനെത്തിയ സുധീറിനെ വെട്ടിയശേഷം അക്രമികൾ രക്ഷപ്പെട്ടു. കൈയ്‌ക്ക് പരിക്കേറ്റ സുധീറിനെ ആദ്യം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിടിയിലായ പ്രതികളെ റിമാൻഡ് ചെയ്‌തു. സുധീറിനെയും ജീവനക്കാരെയും ആക്രമിച്ചതിൽ പ്രതിഷേധിച്ച് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ വർക്കല, ചിറയിൻകീഴ് താലൂക്കുകളിൽ സ്വകാര്യ ബസുകൾ പണിമുടക്കി.വിവിധ കേന്ദ്രങ്ങളിൽ സ്വകാര്യ ബസ് ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി.
ഫോട്ടോ: പരിക്കേറ്റ സുധീർ, അറസ്റ്റിലായ ബിജു, സനൽ, സെൽവിൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |