തിരുവനന്തപുരം: മുസ്ലിങ്ങൾക്കെതിരായ വർഗീയ വിദ്വേഷം വളർത്താനാണ് ദേശീയ മാദ്ധ്യമങ്ങൾ ശ്രമിക്കുന്നതെന്ന് മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ സിദ്ധാർത്ഥ് വരദരാജൻ. 21ാമത് എൻ. നരേന്ദ്രൻ അനുസ്‌മരണത്തോട് അനുബന്ധിച്ച് 'സത്യസന്ധമായ മാദ്ധ്യമ പ്രവർത്തനം വീണ്ടെടുക്കുക ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിശ്വാസ്യയോഗ്യമായ വാർത്തകൾ ജനങ്ങളിലെത്തിക്കുന്നതാണ് യഥാർത്ഥ മാദ്ധ്യമ പ്രവർത്തനം. എന്നാൽ ഭരണകൂടാനുകൂല നിലപാടാണ് ഇന്ന് മാദ്ധ്യമങ്ങൾ പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിലക്കയറ്റം, തൊഴിലില്ലായ്‌മ എന്നിവയൊക്കെ പ്രതിപക്ഷം ചർച്ച ചെയ്യുമ്പോൾ ഇതിനെയെല്ലാം വർഗീയത കൊണ്ട് അടിച്ചമർത്താനാണ് ഭരണകൂടം ശ്രമിക്കുന്നത്. തുറന്ന ചർച്ചകളെയും അഭിപ്രായ പ്രകടനങ്ങളെയും മതവികാരം വ്രണപ്പെടുത്തിയെന്ന രീതിയിൽ ദുർവ്യാഖ്യാനം ചെയ്‌ത് ജനങ്ങളെ കേസുകളിൽ കുടുക്കാനാണ് നീക്കം. എതിർക്കുന്നവരെ അധികാര കേന്ദ്രങ്ങളിൽ നിന്ന് തടയാനും അനുകൂലിക്കുന്നവരെ കൂടെ നിറുത്താനുമാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ എക്‌സ്‌പ്രസ് മുൻ എഡിറ്ററായ എൻ. മാധവൻകുട്ടി, മുതിർന്ന മാദ്ധ്യമ പ്രവർത്തകർ തുടങ്ങിയവർ അനുസ്‌മരണ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |