കുളത്തൂർ: മദ്യലഹരിയിൽ അനുജൻ ജ്യേഷ്ഠനെ നെഞ്ചിൽ കുത്തിക്കൊലപ്പെടുത്തി. കഴക്കൂട്ടത്ത് ബുധനാഴ്ച രാത്രി 1ഓടെ ആയിരുന്നു സംഭവം. കഴക്കൂട്ടം പുല്ലാട്ടുകരി ലക്ഷംവീട് കോളനിയിൽ കൂലിപ്പണിക്കാരനായ രാജന്റെയും വസന്തയുടെയും മകൻ രാജുവാണ് (42) സഹോദരൻ രാജയുടെ (39) കുത്തേറ്റു മരിച്ചത്. രാത്രി 11ഓടെ കഴക്കൂട്ടത്തെ ബാറിൽ നിന്ന് മദ്യപിച്ചശേഷം വീട്ടിലെത്തിയ രാജ, ജ്യേഷ്ഠൻ രാജുവുമായി വാക്കുതർക്കവും കൈയാങ്കളിയുമായി. ഇതിനിടെ രാജ വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് രാജുവിനെ കുത്തുകയായിരുന്നു. കുത്തേറ്റ രാജു വീടിനു മുന്നിലെ കുടിവെള്ള പൈപ്പിന് മുകളിലേക്ക് കുഴഞ്ഞുവീണു. പൈപ്പുപൊട്ടി വെള്ളവും രക്തവും മുറ്റത്ത് തളം കെട്ടിയതോടെ പ്രതി രാജ ബഹളം വച്ച് നാട്ടുകാരെ അറിയിച്ചു. അയൽക്കാരനും ഇവരുടെ സുഹൃത്തുമായ ലല്ലുവാണ് വിവരം നാട്ടുകാരെ വിളിച്ചറിയിച്ചത്. സംഭവസ്ഥലത്തെത്തിയ പൊലീസ് രാജുവിനെ പ്രതിയുടെ ഓട്ടോയിൽ തന്നെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണം സ്ഥിരീകരിച്ചതോടെ ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്ന പ്രതി രാജയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിൽ രാത്രി വീട്ടിലെത്തിയ രാജ വാതിലിൽ മുട്ടിയെങ്കിലും ഏറെ നേരം കഴിഞ്ഞാണ് രാജു വാതിൽ തുറന്നത്. ഇതേ ചൊല്ലിയായിരുന്നു വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കഴക്കൂട്ടം ജംഗ്‌ഷനിൽ തട്ടുകടയും പഴക്കച്ചവടവും നടത്തിയിരുന്ന രാജു അടുത്ത കാലത്താണ് ചുമട്ടുതൊഴിലാളി യൂണിയനിൽ ചേർന്നത്. പ്രതി രാജ കഴക്കൂട്ടം സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ്. അവിവാഹിതനാണ്. സുഖമില്ലാത്തതിനാൽ അച്ഛനും അമ്മയും മേനംകുളത്തുള്ള മകൾ രാജിയുടെ വീട്ടിലാണ് താമസം. മരിച്ച രാജുവിന്റെ ഭാര്യ സൗമ്യയും ഇവർക്കൊപ്പമാണ്. രാജുവിന് മക്കളില്ല. സി.ഐ.ടി.യു തൊഴിലാളിയായ രാജു എല്ലാ ദിവസവും രാത്രി മേനംകുളത്തെ വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷമാണ് കഴക്കൂട്ടം പുല്ലാട്ടുകരിയിലെ വീട്ടിലെത്തിയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |