തിരുവനന്തപുരം: കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിലെ റിട്ടയർ സീനിയർ സൂപ്രണ്ട് കേശവദാസപുരം സ്വദേശി മനോരമ കൊലപ്പെട്ട കേസിലെ പ്രതി ആദം അലിയെ ഇന്ന് സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുക്കും. പ്രതിയെ പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ കോടതി ഇന്നലെ വിട്ടിരുന്നു. വഞ്ചിയൂർ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ അനുവദിച്ചത്.
തുടർന്ന് പൊലീസ് പ്രതിയുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തി മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കി. തുടർന്ന് ഈ മൊഴി അന്വേഷണ ഉദ്യോഗസ്ഥർ വിശകലനം ചെയ്തു. ഇന്ന് രാവിലെ തെളിവെടുപ്പിനായി സ്ഥലത്ത് എത്തിക്കാനാണ് തീരുമാനം. മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ ഹരിലാലിന്റെ നേതൃത്വത്തിലായിരിക്കും തെളിവെടുപ്പ് നടത്തുക.
മനോരമയുടെ കഴുത്തറുക്കാൻ ഉപയോഗിച്ച കത്തി കണ്ടെത്തുക എന്നത് ഇനി പ്രധാനമാണ്. ഒപ്പം കവർച്ച ചെയ്ത ആഭരണങ്ങൾ കൂടി കണ്ടത്തേണ്ടതുണ്ട്. മോഷ്ടിച്ച സ്വർണം പ്രതി ഉപേക്ഷിച്ചതാണോ, അതോ വിറ്റതാണോ എന്നതാണ് കണ്ടെത്തേണ്ടത്. ഇതുകണ്ടെത്തിയാൽ കേസിലെ എല്ലാ പഴുതുകളും അടയ്ക്കാൻ സാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
മനോരമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട സി.സി ടിവി ദൃശ്യങ്ങൾ പുറത്ത് വന്നതാണ് അന്വേഷണത്തിൽ നിർണായകമായത്. ആദം അലി ഒറ്റയ്ക്കാണ് മൃതദേഹം മനോരമയുടെ വീട്ടിൽ നിന്ന് തൊട്ടടുത്ത പുരയിടത്തിലേക്ക് കൊണ്ടുപോയതും ഇവിടുത്തെ കിണറ്റിലിട്ടതും. ഇതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചിട്ടുള്ളത്.
ആദം അലി മാത്രമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ഇതേവരെയുള്ള പൊലീസിന്റെ നിഗമനം. ഒപ്പമുണ്ടായിരുന്നവർക്ക് പങ്കുണ്ടോയെന്നതിനെക്കുറിച്ചും വിശദമായ ചോദ്യം ചെയ്യൽ നടക്കും. പ്രതിക്കൊപ്പം താമസിച്ചിരുന്നവരെ ഒപ്പമിരുത്തിയാകും ചോദ്യം ചെയ്യൽ. ആറാഴ്ച മുമ്പാണ് ഇരുപത്തിയൊന്നുകാരനായ പ്രതി, പശ്ചിമ ബംഗാളിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയത്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ ചെന്നൈ ആർ.പി.എഫാണ് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |