ബാലരാമപുരം: കെ.പി.എം.എസ് ബാലരാമപുരം ശാഖാ സെക്രട്ടറിയെ യുവാക്കളടങ്ങിയ ഗുണ്ടാസംഘം ആക്രമിച്ചു. സംഭവത്തിൽ രണ്ട് പേരെ ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തു. അമരവിള വിളക്കുംകര പുത്തൻവീട്ടിൽ ശരത് (22), ധനുവച്ചപുരം മേക്കൊല്ല രശ്മി നിവാസിൽ അജിത്(22) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രി 9ഓടെ തേമ്പാമുട്ടം കുളത്തിൻകരയ്ക്ക് സമീപമാണ് സംഭവം.
കാറാത്തല കുഴിവിള പുത്തൻവീട്ടിൽ ശ്രീകണ്ഠനാണ് (48) മർദ്ദനമേറ്റത്. സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങിവരവെയാണ് ആക്രമണമുണ്ടായത്. യുവാക്കളടങ്ങിയ അപരിചിത സംഘത്തോട് എന്താ ഇവിടെ കൂട്ടം കൂടി നിൽക്കുന്നതെന്നും എന്താ പ്രശ്നമെന്നും ചോദിച്ചതിന് പിന്നാലെ കമ്പികൊണ്ടും ഹെൽമെറ്റ് ഉപയോഗിച്ചും തലയ്ക്കടിക്കുകയായിരുന്നു.
കൃത്യം നടത്തിയതിനുശേഷം കാറിലും ബൈക്കിലുമെത്തിയ ഏട്ടോളം വരുന്ന അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് ശ്രീകണ്ഠനെ നെയ്യാറ്റിൻകര ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കേസിലെ രണ്ടും, മൂന്നും പ്രതികളാണ് പിടിയിലായത്. ബാക്കിയുള്ളവർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |