പാലോട്: ആദിവാസി മേഖലയുടെ വികസനത്തിനും ഈ വിഭാഗത്തിലെ പുതുതലമുറയുടെ വിദ്യാഭ്യാസത്തിനും വേണ്ടി കേന്ദ്ര - കേരള സർക്കാരുകൾ നിരവധി ക്ഷേമപദ്ധതികൾ നടപ്പിലാക്കുമ്പോഴും ലഹരി സംഘങ്ങളുടെ ചൂഷണത്തിനിരയായി ജീവിതം അവസാനിപ്പിക്കുന്ന ആദിവാസി യുവതി യുവാക്കളുടെ എണ്ണം ആശങ്കാജനകമായി പെരുകുന്നു.
അവിവാഹിതരായ പെൺകുട്ടികൾ പ്രസവിക്കുന്നതും സംരക്ഷണം തേടി പൊലീസിനെ അഭയം പ്രാപിക്കുന്നതും ഈ മേഖലയിൽ സ്ഥിരമാണ്.
ഉന്നത പൊലീസ് സംഘം നേരിട്ട് അന്വേഷണത്തിന് ഇറങ്ങിയിട്ടും പ്രദേശത്ത് ഇപ്പോഴും ലഹരി സംഘങ്ങളുടെ വിഹാരം തുടരുകയാണ്. വിതുര,നന്ദിയോട്, പാങ്ങോട്, കുറ്റിച്ചൽ, ആര്യനാട്, അമ്പൂരി പഞ്ചായത്തുകളിലെ ആദിവാസി കേന്ദ്രങ്ങളിലും സമാന സാഹചര്യമാണുള്ളത്.
ബോധവത്കരണ പ്രവർത്തനങ്ങളിൽ ആദിവാസി ഊരിലുള്ളവർ പങ്കെടുക്കാറില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ആദിവാസിമേഖലയുടെ വീണ്ടെടുപ്പിനും ക്ഷേമപ്രവർത്തനങ്ങളുടെ ഫലപ്രദമായ നടത്തിപ്പിനും സർക്കാർ മുൻകൈയെടുക്കണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം
ആത്മഹത്യകൾ പെരുകുന്നു
നെടുമങ്ങാട് പട്ടികവർഗ ക്ഷേമ കാര്യാലയത്തിന്റെ പരിധിയിൽ മാത്രം പലതരം ചൂഷണങ്ങൾക്ക് ഇരകളായി ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്ത പെൺകുട്ടികളുടെ എണ്ണം ഇനിയും തിട്ടപ്പെടുത്താനായിട്ടില്ല. ഒരു വർഷത്തിനിടെ പതിനഞ്ചോളം പെൺകുട്ടികൾ മരണപ്പെട്ടതായാണ് പൊലീസ് നൽകുന്ന വിവരം. മാനസിക സംഘർഷങ്ങൾക്ക് അടിമപ്പെട്ട് മരണംവരിച്ച യുവാക്കളുടെ എണ്ണവും കുറവല്ല. സ്‌കൂൾ,കോളേജ് വിദ്യാർത്ഥികളാണ് ഇവരിൽ അധികം പേരും. ഇടിഞ്ഞാർ വിട്ടിക്കാവ് ട്രൈബൽ സെറ്റിൽമെന്റ് കോളനിയിലും പരിസരത്തുമായി നാല് പെൺകുട്ടികൾ ലഹരി സംഘങ്ങളുടെ കെണിയിൽ കുടുങ്ങി ജീവനൊടുക്കിയത് അടുത്തിടെ ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു.
പെൺക്കുട്ടികൾ സുരക്ഷിതരല്ല
അമ്മമാർ നഷ്ടപ്പെട്ട പെൺമക്കളുടെ ജീവിതം ദുരിതപൂർണമാണ്. പിതാവിന്റേയും സഹോദരന്മാരുടെയും അമിത മദ്യപാനത്തിൽ മനംനൊന്ത് വീട് വിട്ടിറങ്ങുന്ന പെൺകുട്ടികളുടെ എണ്ണവും ഭയപ്പെടുത്തുന്നതാണ്. ഇത്തരത്തിൽ രക്ഷകർത്താവിനെതിരെ പരാതിയുമായി പാലോട് പൊലീസ് സ്‌റ്റേഷനിൽ എത്തിയ പത്താം ക്ലാസുകാരി മടക്കയാത്രയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ച് മരിച്ചത് കഴിഞ്ഞ ദിവസമാണ്.
പാലോട്ടെ എക്സൈസ് ഓഫീസ് വെറും പ്രഖ്യാപനമായി
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന എ.കെ.ബാലൻ പ്രഖ്യാപിച്ച എക്സൈസ് റേഞ്ച് ഓഫീസും ലഹരി വിമുക്ത കേന്ദ്രവും ഇപ്പോഴും ജലരേഖയായി നിൽക്കുന്നു. ലഹരി ഉപയോഗത്തെ തുടർന്ന് ആദിവാസി മേഖലകളിൽ ആത്മഹത്യകൾ പെരുകിയതിനെ തുടർന്ന് മന്ത്രി ആദിവാസി ഊരുകൾ സന്ദർശിച്ചപ്പോഴായിരുന്നു പ്രഖ്യാപനം നടത്തിയത്. വർഷങ്ങൾ പലത് കഴിഞ്ഞിട്ടും ഒന്നും നടന്നില്ല.അടുത്തടുത്ത സമയത്ത് നാല് പെൺകുട്ടികൾ ആത്മഹത്യ ചെയ്തപ്പോൾ, വീണ്ടും പ്രഖ്യാപനമെത്തി. പാലോട്ട് എക്സൈസ് ഓഫീസ് ഉടനെന്ന്. ഒന്നുമാകാതെ പ്രഖ്യാപനം വീണ്ടും ജലരേഖയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |