കൊച്ചി: യാത്രക്കാരുമായി എറണാകുളത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് കൊച്ചി നഗരമദ്ധ്യത്തിലിട്ട് തല്ലിത്തകർത്തു. മൂന്ന് സ്വകാര്യ ബസ് ജീവനക്കാർ പിടിയിൽ. ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇന്നലെ രാവിലെ എട്ടരയോടെ കലൂർ ഹൈസ്കൂളിന് മുന്നിൽ വച്ചായിരുന്നു സംഭവം. ബസിന്റെ ചില്ലും മറ്റുമെല്ലാം തരിപ്പണമായി. നാട്ടുകാർ നോക്കി നിൽക്കെയായിരുന്നു പ്രതികൾ അഴിഞ്ഞാടിയത്.
കോതമംഗലം ഡിപ്പോയിൽ നിന്ന് പുലർച്ചെ യാത്രക്കാരുമായി എറണാകുളത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് ആക്രമത്തിന് ഇരയായത്. ബസ് തൃപ്പൂണിത്തുറ എസ്.എൻ ജംഗ്ഷനിലെത്തിയപ്പോൾ സ്വകാര്യ ബസ് കെ.എസ്.ആർ.ടി.സി. ബസിന്റെ ഇടതുവശത്തൂടി മുന്നോട്ട് പോകാൻ ശ്രമിച്ചു. ഇത് കെ.എസ്.ആർ.ടി.സി ബസിന് ചെറിയ കേടുപാടിന് ഇടയാക്കി. ഇത് ഡ്രൈവർ ചോദ്യം ചെയ്തതോടെയാണ് വാക്കുതർക്കമുണ്ടായത്.
കെ.എസ്.ആർ.ടി.സി ബസിന് പിന്നാലെ കുതിച്ചെത്തിയ സ്വകാര്യ ബസ് കലൂർ ഹൈസ്കൂളിൽ മുന്നിൽ വച്ച് തടഞ്ഞുനിർത്തി. പിന്നാലെ കണ്ടക്ടറും ഡ്രൈവറുമുൾപ്പെടെ മൂന്ന് പേർ അസഭ്യം പറയുകയും ബസിന്റെ ചില്ലുൾപ്പെടെ അടിച്ചുതകർക്കുകയുമായിരുന്നു. 20000 രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ വൈകിട്ടോടെ പിടികൂടി. ഇന്ന് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |