പാലക്കാട്: ആർ.പി.എഫും എക്സൈസും സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ മൂന്ന് കിലോഗ്രാം ഹാഷിഷ് ഓയിലും ഏഴ് കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയിലായി. കോഴിക്കോട് തിരുവണ്ണൂർ സ്വദേശി അഹമ്മദ് സുഹൈൽ (23), കല്ലായി സ്വദേശി അലോക് (24 )എന്നിവരാണ് അറസ്റ്റിലായത്. പിടികൂടിയ ഹാഷിഷ് ഓയിലിനു അന്താരാഷ്ട്ര മയക്കുമരുന്ന് വിപണിയിൽ ആറ് കോടി രൂപയിലധികം വില വരും. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തു നിന്നാണ് പ്രതികൾ മയക്കുമരുന്ന് എത്തിച്ചത്. ധൻബാദ് ആലപ്പുഴ എക്സ്പ്രസിൽ പാലക്കാട് വന്നിറങ്ങി, കോഴിക്കോട്ടേക്കുള്ള ട്രെയിൻ കാത്ത് നിൽക്കുമ്പോഴാണ് ആർപി.എഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും എക്സൈസും പ്രതികളെ പിടികൂടിയത്. മലബാർ മേഖല കേന്ദ്രീകരിച്ച് വിദേശരാജ്യങ്ങളിലേക്ക് ലഹരി മരുന്നുകൾ കടത്തുന്ന വൻ മാഫിയാ സംഘങ്ങളിലെ കണ്ണികളാണ് ഇരുവരുമെന്നാണ് പ്രാഥമിക വിവരം.
ട്രെയിനുകളിൽ തീവ്രപരിശോധനകൾ നടത്താനുള്ള ആർ.പി.എഫ് ഐ.ജി ബി.എം. ഈശ്വര റാവുവിന്റെ പ്രത്യേക നിർദേശ പ്രകാരം പാലക്കാട് ഡിവിഷൻ ആർ.പി.എഫ് കമ്മിഷണർ ജെതിൻ.ബി.രാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിൽ ആർ.പി.എഫ് സി.ഐ എം. കേശവദാസ്, എക്സൈസ് സി.ഐ പി.കെ. സതീഷ്, ആർ.പി.എഫ് എസ്.ഐമാരായ ദീപക് എ.പി, എ.പി. അജിത് അശോക്, എക്സൈസ് ഇൻസ്പെക്ടർ കെ. നിഷാന്ത് തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |