തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച കേശവദാസപുരത്തെ റിട്ട.കൊളീജിയറ്റ് എഡ്യുക്കേഷൻ സൂപ്രണ്ട് മനോരമയെ കൊലപ്പെടുത്തിയ കേസിൽ 40 ദിവസത്തിനകം കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷണസംഘം. പ്രതിയായ ബംഗാൾ കുച്ച് ബീഹാർ സ്വദേശി ആദംഅലിക്ക് (21) പരമാവധി ശിക്ഷ ലഭിക്കാൻ വേണ്ടിയുള്ള തെളിവ് തയ്യാറാക്കുകയാണ് അന്വേഷണ സംഘം.
പൊലീസ് നൽകിയ മനോരമയുടെ വസ്ത്രങ്ങൾ, കുത്താൻ ഉപയോഗിച്ച കത്തി,മറ്റ് സാമ്പിളുകളുടെ റിപ്പോർട്ട് വരും ദിവസങ്ങളിൽ ലഭിക്കും.ഇതുകൂടാതെ സാക്ഷികളുടെ മൊഴി,സി.സി ടിവി വീഡിയോകളും സൂക്ഷ്മമായി പഠിച്ച് പരിശോധിച്ച ശേഷമാണ് കുറ്റപത്രം തയ്യാറാക്കുന്നത്.
വിരലടയാള സംഘത്തിന്റെ റിപ്പോർട്ടും, ഡി.എൻ.എ ഫലങ്ങളും വരും ദിവസങ്ങളിൽ ലഭിക്കും.പ്രതിയെ 14 ദിവസം കസ്റ്റഡിയിൽ തെളിവെടുപ്പിനായി വാങ്ങിയെങ്കിലും 10 ദിവസം കൊണ്ട് എല്ലാം പൂർത്തിയാക്കി ആദം അലിയെ റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ചു.
മനോരമയുടെ കഴുത്തിൽ കുത്തിയ കത്തി വാങ്ങിയ കൊല്ലത്തെ കടയിൽ ആദം അലിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.ഒരു ദിവസം തുടർച്ചയായി 17 മണിക്കൂർ ആദം അലിയെ അന്വേഷണ സംഘം ചോദ്യം ചെയ്തപ്പോൾ തന്നെ എല്ലാകാര്യങ്ങളും പ്രതി സമ്മതിച്ചിരുന്നു.
ചെന്നൈയിൽ എത്തിയ പ്രതി ബംഗാളിലേക്കും അവിടെ നിന്ന് ബംഗ്ളാദേശിലേക്കും രക്ഷപ്പെടാനായിരുന്നു ശ്രമം.
അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ പ്രതിയെ കിട്ടുക അന്വേഷണ സംഘത്തിന് പ്രയാസമായിരിക്കും. ആദം അലിയുടെ ബയോഡേറ്റ ഉപയോഗിച്ച് കേരള പൊലീസ് നടത്തിയ അന്വേഷണത്തിൽ കേരളത്തിൽ ഇയാൾക്കെതിരെ നിലവിൽ കേസുകളൊന്നുമില്ല.
പ്രതിയുടെ സ്വദേശത്തെ പൊലീസുമായി നടത്തിയ പ്രാഥമിക ചർച്ചയിലും അവിടെയും പ്രതിക്ക് കേസുകളില്ലെന്ന റിപ്പോർട്ടാണ് ലഭിച്ചത്. എന്നിരുന്നാലും അവിടെ വിശദമായി പരിശോധിക്കാൻ ഇവിടത്തെ അന്വേഷണസംഘം ഇ മെയിൽ വഴി ബംഗാളിലെ കുച്ച് ബീഹാർ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |