പറവൂർ: മകനെ സ്വകാര്യ ബസ് ജീവനക്കാർ ആക്രമിക്കുന്നതു കണ്ട് പിതാവ് കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ ഗുരുവായൂർ–വൈറ്റില റൂട്ടിൽ സർവീസ് നടത്തുന്ന നർമ്മദ ബസിന്റെ ഡ്രൈവർ പള്ളിപ്പുറം ചെറായി വാരിശേരി വീട്ടിൽ ടിന്റു (40), കണ്ടക്ടർ തൃക്കാക്കര കങ്ങരപ്പടിയിൽ വാടകക്ക് താമസിക്കുന്ന പത്തനംതിട്ട പെരുനാട് മുഴിക്കൽ വലിയവീട്ടിൽ മിഥുൻ മോഹൻ (40) എന്നിവർ അറസ്റ്റിലായി. ഇവർക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി. ഗതാഗത മന്ത്രിയുടെ നിർദ്ദേശപ്രകാരം ബസിന്റെ പെർമിറ്റും ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസും റദ്ദാക്കാൻ മോട്ടോർ വാഹനവകുപ്പ് നടപടി തുടങ്ങി.
ഫോർട്ടുകൊച്ചി ചുള്ളിക്കൽ കരിവേലിപ്പടി കിഴക്കേപ്പറമ്പിൽ ഫസലുദ്ദീൻ (54) ആണ് മരിച്ചത്. മകൻ ഫർഹാനാണ് വ്യാഴാഴ്ച രാത്രി എട്ടോടെ പറവൂർ മുനിസിപ്പൽ ജംഗ്ഷനിൽ ആക്രമത്തിന് ഇരയായത്.
പറവൂർ എസ്.എച്ച്.ഒ ഷോജോ വർഗീസ്, എസ്.ഐ. പ്രശാന്ത് പി .നായർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ എറണാകുളത്ത് നിന്ന് പിടികൂടുകയായിരുന്നു.
ബസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഫസലുദീന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. കബറടക്കം ഇന്ന് രാവിലെ 11ന് കൽവത്തി ജുമാ മസ്ജിദിൽ. ഭാര്യ : രഹ്ന. മകൾ: ഫർഹീൻ (യുകെ). മരുമകൻ: ഷാദ് മോൻ (യു.കെ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |