പുനലൂർ: കെ.എസ്.ആർ.ടി.സി ബസിൽ കൊണ്ടുവന്ന 1.5 ലക്ഷത്തോളം രൂപയുടെ ലോട്ടറി ടിക്കറ്റുകൾ തട്ടിയെടുത്ത രണ്ടുപേരെ തെന്മല പൊലീസ് അറസ്റ്റ് ചെയ്തു. ആര്യങ്കാവ് പഞ്ചായത്തിലെ പൂന്തോട്ടം സ്വദേശി സുധീഷ്, കുളത്തൂപ്പുഴ കുമരംകരിക്കം സ്വദേശി സജിമോൻ എന്നിവരെയാണ് ഇന്നലെ രാവിലെ പിടി കൂടിയത്.
ഇന്നലെ പുലർച്ചെ 1ന് ആര്യങ്കാവ് ഭരണി ലോട്ടറി വില്പന സ്റ്റാളിൽ നൽകാൻ ചങ്ങനാശേരി -തെങ്കാശി കെ.എസ്.ആർ.ടി.സി ബസിലെ ജീവനക്കാരുടെ കൈയിൽ തിരുവല്ലയിൽ നിന്ന് കൊടുത്തുവിട്ട 1,36,450 രൂപയുടെ ടിക്കറ്റുകളാണ് കടയിലെ ജീവനക്കാരൻ എന്ന വ്യാജേനെ സുധീഷ് തട്ടിയെടുത്തത്.
തുടർന്ന് ലോട്ടറി ടിക്കറ്റുകൾ സുഹൃത്തായ സജിമോന്റെ കുമരംകരികത്തെ വിട്ടിലെത്തിച്ച് ഒളിപ്പിക്കുകയായിരുന്നു. ലോട്ടറി വില്പന സ്റ്റാൾ ഉടമ ആര്യങ്കാവ് ബസ് ഡിപ്പോയിൽ ബസിൽ കൊടുത്തുവിട്ട ലോട്ടറി ടിക്കറ്റ് വാങ്ങാനെത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. തുടർന്ന് തെന്മല പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലോട്ടറിയുമായി സജിമോനെയും സുധീഷിനെയും തെന്മല സി.ഐ ശ്യാം, എസ്.ഐ സുബിൻ തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. ആര്യങ്കാവ് കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിൽ എത്തിച്ച പ്രതികളെ ബസ് ജീവനക്കാർ തിരിച്ചറിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |