വിഴിഞ്ഞം: കോവളം - ബേക്കൽ ജലപാത പദ്ധതിയുടെ ഭാഗമായി പനത്തുറയിൽ പാലം നിർമ്മാണവസ്തുക്കൾ എത്തിയത് നാട്ടുകാർ തടഞ്ഞു. കടൽഭിത്തി ബലപ്പെടുത്താതെയുള്ള പാലം നിർമാണം അശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാർ നിർമാണവസ്തുക്കളുമായി എത്തിയ ലോറി തടഞ്ഞത്.
നിർമ്മാണം ആരംഭിക്കുമ്പോൾ കടൽഭിത്തി ബലപ്പെടുത്താമെന്ന് ഗവൺമെന്റ് നൽകിയിരുന്ന ഉറപ്പ് ലംഘിച്ചുകൊണ്ട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപം പാലം നിർമ്മാണം ആരംഭിക്കാനുള്ള അധികൃതരുടെ ശ്രമത്തിനെതിരെയാണ് അഖില കേരള ധീവരസഭയുടെ പ്രതിഷേധം.
പനത്തുറ ഭാഗത്ത് അടഞ്ഞുകിടക്കുന്ന പാർവതി പുത്തനാർ 200 മീറ്റർ ഭാഗം തുറക്കുന്നതിനും, പാലം നിർമാണം നടത്തുന്നതിനും നാട്ടുകാർ എതിർത്തതിനെ തുടർന്ന് 2019ൽ അന്നത്തെ കളക്ടർ ഗോപാലകൃഷ്ണൻ, നാട്ടുകാരും ധീവരസഭയുമായി ചർച്ച നടത്തുകയും പാലം നിർമാണം ആരംഭിക്കുന്നത് മുൻപ് പുലിമുട്ട് നിർമ്മാണവും കടൽഭിത്തി ബലപ്പെടുത്തലും ആരംഭിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ആ ഉറപ്പുകൾ ലംഘിച്ചു കൊണ്ടാണ് പനത്തുറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപം പാലം നിർമ്മിക്കുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |