തിരുവനന്തപുരം: ഓണക്കാലത്ത് തുണിക്കച്ചവടത്തിനെന്ന വ്യാജേനയാണ് തോക്ക്ചൂണ്ടി രക്ഷപ്പെട്ട കവർച്ചാസംഘത്തലവൻ മൊഹ്ദ് മോനിഷ് കോവളത്തെ ആട്ടോ ഡ്രൈവറായ ദസ്‌തജീറിൽ നിന്ന് സ്‌കൂട്ടർ വാടകയ്ക്കെടുത്തതെന്ന് മൊഴി. കോവളത്തെത്തി ടൂവീലർ വാടകയ്‌ക്ക് അന്വേഷിച്ചുനടന്ന മൊഹ്ദിനെ ഒരു സുഹൃത്താണ് ദസ്‌തജീറിന്റെ അടുത്തെത്തിച്ചത്.
കുറച്ചുകാലം മുമ്പ് വായ്‌പയെടുത്ത് വാങ്ങിയ സ്‌കൂട്ടറിന്റെ തിരിച്ചടവും സാമ്പത്തിക ബാദ്ധ്യതകളുമാണ് സ്‌കൂട്ടർ വാടകയ്‌ക്ക് നൽകാൻ പ്രേരിപ്പിച്ചതെന്ന് ദസ്‌തജീർ പറയുന്നു. ദിവസം 300 രൂപ വാടകയ്‌ക്കാണ് വാഹനം നൽകിയത്. 5000 രൂപ മുൻകൂർ വാങ്ങി കഴിഞ്ഞ മാസം 26നാണ് വാഹനം വാടകയ്‌ക്ക് കൊടുത്തത്. 21ന് 1100 രൂപ വാടകയായി നൽകിയ മൊഹ്ദ് അഞ്ചുദിവസം കഴിഞ്ഞ് വാഹനം തിരിച്ചെത്തിക്കാമെന്ന് അറിയിച്ചെന്നും മൊഴിയിൽ പറയുന്നു.
ആധാർ കാർഡും ഫോൺനമ്പരും നൽകിയതിനാൽ എഗ്രിമെന്റ് പോലും വയ്ക്കാതെയാണ് വാഹനം നൽകിയത്. ഇന്നലെ കോവളം പൊലീസ് വിളിപ്പിച്ചപ്പോഴാണ് തന്റെ വാഹനം വാടകയ്ക്കെടുത്തവരാണ് കവർച്ച നടത്തിയതും കവർച്ചാശ്രമം തടഞ്ഞ യുവാവിനും പൊലീസുകാരനും നേരെ തോക്ക് ചൂണ്ടി രക്ഷപ്പെട്ടതെന്നും ദസ്‌തജീർ അറിയുന്നത്.
പിടികൊടുക്കാതെ കവർച്ചാസംഘം,
നെഞ്ചിടിപ്പോടെ നാട്ടുകാർ
നഗരമദ്ധ്യത്തിൽ പട്ടാപ്പകൽ കവർച്ചയും കവർച്ചാശ്രമവും നടത്തിയ സംഘത്തെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാനാവാത്തത് നഗരവാസികളിൽ ആശങ്കയുണർത്തുന്നു. ജനവാസ മേഖലയിൽ ആളില്ലാത്ത വീടുകൾ കുത്തിപ്പൊളിച്ച് കവർച്ച നടത്തിയ സംഘത്തെ പിടികൂടാൻ ശ്രമിച്ച യുവാവിനെയും പൊലീസുകാരനെയും തോക്ക്ചൂണ്ടി വിരട്ടിയതാണ് ഭീതി ഇരട്ടിപ്പിക്കുന്നത്.
കവർച്ചയ്‌ക്ക് ഉപയോഗിച്ച സ്‌കൂട്ടർ കണ്ടെത്തിയെങ്കിലും വാഹനം ഉപേക്ഷിച്ചശേഷം മൊഹ്ദും കൂട്ടാളിയും എവിടേക്ക് രക്ഷപ്പെട്ടുവെന്നത് വ്യക്തമായിട്ടില്ല. സ്‌കൂട്ടർ പട്ടത്ത് ഉപേക്ഷിച്ചതെപ്പോഴെന്നും വ്യക്തമായിട്ടില്ല. സ്‌കൂട്ടർ കണ്ടെത്തിയശേഷം അവിടെ നിന്ന് രക്ഷപ്പെട്ടതെങ്ങനെയെന്ന് കണ്ടെത്തുന്നതിനായി പട്ടം, വികാസ് ഭവൻ, പി.എം.ജി ഭാഗങ്ങളിലെ സി.സി ടിവി കാമറകളിലെ ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. തോക്കുമായി ഇറങ്ങിയ കവർച്ചാസംഘം നഗരത്തിൽ ഇനിയും കവർച്ചകൾ നടത്താനുള്ള സാദ്ധ്യത മുന്നിൽക്കണ്ട് എല്ലാ പൊലീസ് സ്റ്റേഷനുകളിലും കമ്മിഷണർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
പകൽ സമയത്ത് ആളില്ലാത്ത വീടുകളുൾപ്പെടെ നിരീക്ഷണത്തിലാക്കാനാണ് നിർദേശം. സ്ത്രീകളും പ്രായമായവരും തനിച്ച് താമസിക്കുന്ന മേഖലകളിൽ റസി. അസോസിയേഷനുകൾ കവർച്ചാ സംഘത്തിനെതിരെ ജാഗ്രതയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |