തിരുവനന്തപുരം: കൈത്തറിയുടെ കമ്പോളം വിപുലപ്പെടുത്താൻ കൂടുതൽ മൂല്യവർദ്ധിത ഉത്പന്നങ്ങളുണ്ടാക്കാൻ ശ്രമിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഇ.കെ. നായനാർ പാർക്കിൽ ആരംഭിച്ച കൈത്തറി ഓണം മേളയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കൈത്തറിയുടെ മാർക്കറ്റിംഗ് ശക്തിപ്പെടുത്തുന്നത് പഠിക്കാൻ വിദഗ്ദ്ധസമിതിയെ നിയോഗിച്ചെന്നും കയർ-കശുഅണ്ടി-കൈത്തറി ഉത്പന്നങ്ങളുടെ കോമ്പോ തയ്യാറാക്കി വില്പനയ്‌ക്കെത്തിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനായി. കുട്ടികൾക്കുള്ള ജൂനിയർ കമാൻഡോ ഷർട്ട് മന്ത്രി പി. രാജീവിൽ നിന്ന് ഗോപിനാഥൻ ഏറ്റുവാങ്ങി. കൈത്തറി ഡയറക്ടർ അനിൽകുമാർ കെ.എസ്, ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ അജിത് എസ്, വിവിധ കൈത്തറി തൊഴിലാളി യൂണിയൻ നേതാക്കൾ എന്നിവർ പങ്കെടുത്തു. ബാലരാമപുരം കൈത്തറി ഉത്പന്നങ്ങൾ, പരമ്പരാഗത കുത്താമ്പുള്ളി സാരികൾ, ഹാന്റക്സ്, ഹാൻവീവ് തുണിത്തരങ്ങൾ എന്നിവ 20 ശതമാനം സർക്കാർ റിബേറ്റിൽ ലഭിക്കും. മേളയ്‌ക്കെത്തി സെൽഫിയെടുത്ത് അയയ്ക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രത്യേക റിബേറ്റും ലഭിക്കും. മേള സെപ്തംബർ 7ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |