പാലക്കാട്: പത്തു ലക്ഷം രൂപ വിലവരുന്ന ലഹരി മരുന്നുകൾ പിടികൂടിയ കേസിൽ പ്രധാന പ്രതി പിടിയിൽ. തിരുവനന്തപുരം വർക്കല പാളയംകുന്ന് സ്വദേശി ശിവഗോവിന്ദാണ് (26) ടൗൺ സൗത്ത് പൊലീസിന്റെ പിടിയിലായത്. ഡാർക് വെബ് വഴി 70 ലക്ഷം രൂപയുടെ ലഹരി കച്ചവടം നടത്തിയതായി കണ്ടെത്തി.
കഴിഞ്ഞവർഷം ഒക്ടോബറിൽ പാലക്കാട് ഗവ.മെഡിക്കൽ കോളേജ് പരിസരത്ത് നിന്ന് 61 എൽ.എസ്.ഡി സ്റ്റാമ്പ്, മൂന്നര ഗ്രാം എം.ഡി.എം.എ ഗുളിക എന്നിവയുമായി കോട്ടയം രാമപുരം സ്വദേശികളായ അനന്തു അനിൽ (23), അജയ് സന്ദീപ് (21) എന്നിവരെ പിടികൂടിയിരുന്നു. ഇവർക്ക് ലഹരി ഉത്പന്നങ്ങൾ കൈമാറിയ ശിവഗോവിന്ദിനായി അന്വേഷണം തുടങ്ങിയതോടെ പ്രതി ഉത്തരേന്ത്യയിലേക്ക് കടന്നു. കഴിഞ്ഞദിവസം പ്രതി നാട്ടിലെത്തിയെന്ന രഹസ്യവിവരത്തെ തുടർന്ന് അന്വേഷണ സംഘം തിരുവനന്തപുരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ശിവഗോവിന്ദ് കോയമ്പത്തൂരിലെ സ്വകാര്യ കോളേജിൽ നിന്നാണ് ബിരുദപഠനം പൂർത്തിയാക്കിയത്. മാരക മയക്കുമരുന്നുമായി സഞ്ചരിക്കുന്നതിനിടെയാണ് നേരത്തെ യുവാക്കൾ പിടിയിലായത്.
ടൗൺ സൗത്ത് ഇൻസ്പെക്ടർ ടി.ഷിജു എബ്രഹാം, എസ്.ഐ എം. അജാസുദ്ദീൻ, സീനിയർ സി.പി.ഒ എസ്. സജീന്ദ്രൻ, ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ എസ്. ജലീൽ, സീനിയർ സി.പി.ഒ സജി, സി.പി.ഒമാരായ ആർ.വിനീഷ്, എസ്.ഷനോസ്, ഷമീർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |