തിരുവനന്തപുരം:ജൈവ വൈവിദ്ധ്യ ലോകത്തേക്കുള്ള പ്രവേശന കവാടമാണ് നാച്വറൽ ഹിസ്റ്ററി മ്യൂസിയം.വാതിൽ തുറന്നാൽ കാടിന്റെ പ്രതീതി.വൈവിദ്ധ്യമാർന്ന പക്ഷികൾ,ജന്തുജാലങ്ങൾ,മത്സ്യങ്ങൾ,സ്റ്റഫ് ചെയ്ത മൃഗങ്ങൾ...കൂടാതെ സൂര്യപ്രകാശം അരിച്ചെത്തുന്ന കൊടുംകാട്ടിൽ ഒറ്റപ്പെട്ടതുപോലെ തോന്നുന്ന കാടിന്റെ മിനിയേച്ചർ.കാട്ടിലേയ്ക്ക് കടന്നു ചെല്ലാനും കാടിനെ അനുഭവിക്കാൻ ആഗ്രഹിക്കുന്നവർക്കും പി.ടി.പി നഗറിലെ വനം ആസ്ഥാനത്തുള്ള നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിലേയ്ക്ക് പോകാം.
ജൈവ വൈവിദ്ധ്യത്തെ പരിചയപ്പെടാം
ചുമരിൽ തയ്യാറാക്കിയ ഷോക്കേസിൽ ജൈവ വൈവിദ്ധ്യത്തെക്കുറിച്ചുള്ള പരിചയപ്പെടുത്തലാണ്.കാടിന്റെ പശ്ചാത്തലത്തിൽ വിവിധ സസ്യങ്ങളും,ചിത്രശലഭം മുതൽ കടുവ വരെയുള്ള ജീവജാലങ്ങളെയും മനസിലാക്കിത്തരുന്ന സംവിധാനം. താഴെ കാണുന്ന ഡിസ്‌പ്ളേ ബോർഡിൽ പേര് തെളിയുന്ന ജീവികളെ ഷോക്കേസിലെ ഫോക്കസ് ലാമ്പ് ഉപയോഗിച്ച് പരിചയപ്പെടുത്തുന്നതാണിത്. തൊട്ടടുത്തായി ദിനോസറുകളുടെ ലോകത്തെ ശില്പങ്ങളിലൂടെ മനസിലാക്കാം.
ഭൂഗർഭ ശാസ്ത്ര വിജ്ഞാനം
അതിപ്രാചീന ജീവികളും പൂർവകാലജീവിതവുമാണ് പിന്നീട് കാണാൻ കഴിയുക.ഇലയുടെ ഫോസിലും ശിലാദ്രവവും ഭൂമിയും സോളാർ സിസ്റ്റവും ഭൂഗർഭശാസ്ത്ര വിജ്ഞാനവും പുതിയ അറിവുകൾ പകർന്നു നൽകും.മണ്ണ്,വിവിധതരം കല്ലുകൾ എന്നിവയെക്കുറിച്ചുള്ള അറിവുകളും ഇവിടെയുണ്ട്.
ജന്തുലോകത്തെ അത്ഭുതങ്ങൾ
ഇനികാണാം മാർജാര വർഗത്തിൽപ്പെട്ട ജീവികളുടെ കാഴ്ചകൾ.കുളത്തൂപ്പുഴയിൽ ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയ പുലിയെ സ്റ്റഫ് ചെയ്തു വച്ചിരിക്കുന്നതാണ് പ്രധാന ആകർഷണം. കരിമ്പുലി,കാട്ടുപോത്ത്,ഇന്ത്യയിലെ കാട്ടുപോത്തുകൾ,കാട്ടുപന്നികൾ,നീർനായ,പറക്കുന്ന സസ്തനികൾ,ആന വർഗം,പക്ഷികളുടെ ലോകം,ചിത്രശലഭങ്ങൾ,കഠിനാദ്ധ്വാനികളായ ഉറുമ്പുകൾ എന്നിവയുടെ ശാസ്ത്ര നാമങ്ങളും ഇവിടന്നറിയാം.
കാടിന്റെ വന്യത
ഗുഹാ സമാനമായ വാതിൽ കടന്നാൽ ഇരുട്ടുനിറഞ്ഞ കാട്ടിലെത്താം. മരത്തിലെ വള്ളികളിൽ തൂങ്ങിയാടുന്ന കുരങ്ങന്മാരും മരക്കൂട്ടങ്ങൾക്കിടയിൽ പതുങ്ങി നിൽക്കുന്ന വരയൻ പുലിയും മാനും വേഴാമ്പലും കാട്ടുപക്ഷികളും നമ്മെ കാടുകളെ ഓർമ്മപ്പെടുത്തും. പശ്ചാത്തലത്തിൽ ചീവീടിന്റെയും മറ്റു ജീവികളുടെയും ശബ്ദവും.
പ്രകൃതിയെക്കുറിച്ചുള്ള ചോദ്യാവലി
രണ്ടാം നിലയിലെത്തിയാൽ കമ്പ്യൂട്ടർ മോണിട്ടറുകളിലൂടെ പ്രകൃതിയെ മനസിലാക്കാം.കാടിന്റെ മർമ്മരങ്ങൾ തിരിച്ചറിയാനും ഓരോ ജന്തുക്കളുടെയും ശബ്ദം പ്രത്യേകമായി കേട്ടറിയാനുമുള്ള സംവിധാനം ഇവിടെയുണ്ട്. മൂങ്ങയും കാട്ടുകോഴിയും മാനും വേഴാമ്പലും മയിലുമെല്ലാം പുറപ്പെടുവിക്കുന്ന ശബ്ദം കേൾക്കുന്നതിനായി ഹെഡ്ഫോൺ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
മരങ്ങൾ, മരങ്ങൾ
വിവിധതരം മരങ്ങൾ,തടിയുടെ പ്രത്യേകത,വാർഷിക വളയങ്ങൾ എന്നിവയെ ഇവിടെ വ്യക്തമായി മനസിലാക്കാം.അമൂല്യമായ വൃക്ഷങ്ങളുടെ ഭാഗങ്ങളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.സസ്യലോകത്തെ പടരുന്ന വള്ളികൾ,പനകൾ,പൂവിടുന്ന വർഗങ്ങൾ,മഴക്കാടുകളുടെ ആമുഖം എന്നിവയും ഇതോടൊപ്പം കണ്ടറിയാം.
രണ്ടു നിലകളിലുള്ള വൈവിദ്ധ്യങ്ങളുടെ കലവറയായ ഈ മ്യൂസിയം 2016ലാണ് ആരംഭിച്ചത്.ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് ഡിപ്പാർട്ട്‌മെന്റിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മ്യൂസിയമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |