ആര്യനാട്: ആര്യനാട്ടുകാർക്ക് ഇകുറി അത്തമിടാൻ ജമന്തിപ്പൂക്കൾ അന്യസംസ്ഥാനത്തെ ആശ്രയിക്കേണ്ട. ആര്യനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ജീവനക്കാരനായ യുവകർഷകൻ തോളൂർ സ്വദേശി പ്രശാന്ത് നിലയത്തിൽ പ്രശാന്തിന്റെ (34) ഭൂമിയിലാണ് ജമന്തികൃഷി ചെയ്യുന്നത്. ഒഴിഞ്ഞുകിടന്ന മുപ്പത്തിയഞ്ച് സെന്റിൽ മഞ്ഞ ജമന്തിയും,ഓറഞ്ച് ജമന്തിയും മനോഹരമായി പൂത്തുനിൽക്കുന്നു.
ആര്യനാട്ടുകാർക്ക് ഓണാഘോഷങ്ങളുടെ ഭാഗമായി പലപ്പോഴും തമിഴ് നാട്ടിലെ തോവാളയിൽ പോയാണ് വലിയ വില നൽകി പൂവ് വാങ്ങിക്കുന്നത്. ഇതാണ് പ്രശാന്തിനെ സ്വന്തം വസ്തുവിൽ പൂകൃഷി തുടങ്ങാൻ പ്രേരിപ്പിച്ചത്. സമൂഹ മാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട കൃഷിത്തോട്ടം കൂട്ടായ്മ പ്രശാന്തിന് പൂകൃഷിക്കുള്ള തയ്യും വളവും നൽകി. ഏകദേശം ആയിരം കിലോഗ്രാം പൂവാണ് പ്രശാന്തിന്റെ തോട്ടത്തിൽ വിരിഞ്ഞത്. ഇരുപത്തി അയ്യായിരം രൂപ ക്യഷിക്ക് ചെലവായതായി പ്രശാന്ത് പറയുന്നു. തിരുവോണനാൾ ആകുന്നതോടെ കിലോക്ക് ആയിരം രൂപയ്ക്കുള്ള വിറ്റ് വരവാണ് പ്രതീക്ഷിക്കുന്നത്. ഭാര്യ പ്രിയയും മക്കളായ ആദിത്യനും മാളവികയും പ്രശാന്തിനൊപ്പം കൃഷിയെ സഹായിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |