തിരുവനന്തപുരം: ഓണമടുത്തതോടെ ചാലയിലെ പച്ചക്കറി ചന്തകളിൽ തിരക്കേറി. ഓണക്കാലമെത്തുമ്പോൾ സാധാരണ വിലക്കയറ്റം ഉണ്ടാകുമെങ്കിലും ഇത്തവണ വിലക്കയറ്റമില്ലെന്നാണ് വർഷങ്ങളായി കമ്പോളത്തിനകത്ത് പ്രവർത്തിക്കുന്ന കച്ചവടക്കാർ പറയുന്നത്. തമിഴ്നാട്ടിൽ നിന്നും കർണാടക അതിർത്തിയായ ഹൊസൂരിൽ നിന്നുമാണ് പ്രധാനമായും പച്ചക്കറികളെത്തുന്നത്. 100 രൂപയുടെ പച്ചക്കറി കിറ്റുകൾ സജീവമാകുന്നതേയുള്ളൂ. അച്ചാറിനുള്ള പച്ചമാങ്ങ കിലോയ്ക്ക് 100 മുതൽ 120 രൂപ വരെയാണ് വില. മാതള നാരങ്ങയ്ക്ക് 50 മുതൽ 80 വരെ വിലയുണ്ട്. തക്കാളിക്ക് കിലോ 20, വെള്ളരി 25, വെണ്ടയ്ക്ക 30 എന്നിങ്ങനെയാണ് വില. കാരറ്റിന് മാത്രമാണ് ഇത്തവണ വിലയേറിയത്. കിലോയ്ക്ക് 30 മുതൽ 60 വരെയാണ് കാരറ്റിന്റെ വില. വരും ദിവസങ്ങളിൽ വലിയ തോതിലുള്ള വിലക്കയറ്റം ഉണ്ടാകില്ലെന്നും കച്ചവടക്കാർ അവകാശപ്പെടുന്നു.
പലവ്യഞ്ജനങ്ങൾക്ക് വിലയേറി
ഓണം പ്രമാണിച്ച് അരിയടക്കമുള്ള പലവ്യഞ്ജനങ്ങൾക്ക് മുൻ വർഷങ്ങളെക്കാൾ വിലയേറിയതായി വ്യാപാരികൾ പറയുന്നു. കഴിഞ്ഞ വർഷം 38 രൂപയായിരുന്ന മട്ടയരിക്ക് ഇത്തവണ കിലോയ്ക്ക് 54 രൂപയാണ്. സുരേഖ അരിക്ക് 52 രൂപയാണ്. ഇത്തവണ പലവ്യഞ്ജനം വാങ്ങാനെത്തുന്നവർ കുറവാണെന്നാണ് വ്യാപാരികൾ പറയുന്നത്. സൂപ്പർ സ്റ്രോറുകൾ നൽകുന്ന ഓഫറുകൾക്ക് പിന്നാലെ പോയതാണ് തിരക്ക് കുറയാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |