വിതുര: പ്രതികൂല കാലാവസ്ഥയിലും മലയോരമേഖലയിൽ ഒാണവിപണി ലക്ഷ്യമിട്ട് നടത്തിയ പച്ചക്കറി കൃഷികൾ വിജയകരമായി. കുടുംബശ്രീയൂണിറ്റുകളും, തൊഴിലുറപ്പ് തൊഴിലാളികളും, പുരുഷ സ്വാശ്രയസംഘങ്ങളും ഒണത്തിന് വിറ്റഴിക്കുന്നതിനായി വൻതോതിൽ കൃഷി നടത്തി. കൃഷിഭവനുകളുടെയും പഞ്ചായത്തിന്റെയും മേൽനോട്ടത്തിലായിരുന്നു കൃഷി. മിക്ക കർഷകർക്കും നൂറുമേനി വിളവ് ലഭിച്ചിട്ടുണ്ട്. കൃഷി സജീവമാക്കുന്നതിനായി സർക്കാർ പ്രത്യേക സഹായങ്ങളും നൽകിയിരുന്നു. ഇതോടെ മുൻപെങ്ങുമില്ലാത്തവിധം കാർഷികവിപണി സജീവമായി. കനത്തമഴയെ അവഗണിച്ച് നടത്തിയ കൃഷിയിൽ മികച്ച വിളവാണ് ലഭിച്ചത്. ഭൂരിഭാഗം പേരും ജൈവവളമാണ് കൃഷിക്കായി ഉപയോഗിച്ചത്. ഒാണത്തിന് വിഷമയമല്ലാത്ത പച്ചക്കറി ലഭ്യമാക്കുന്നതിന് കൂടിയാണ് സംഘങ്ങൾ കൃഷിയിൽ വ്യാപൃതരായത്. ഭൂരിഭാഗം പേരും തരിശായി കിടന്ന ഭൂമി പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയത്.
എന്നാൽ വിതുര, തൊളിക്കോട്, ആര്യനാട്, നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിൽ കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. പകൽസമയത്തുപോലും കാട്ടാനയും, കാട്ടുപോത്തും, പന്നിയും നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നുണ്ട്. ഒാണക്കൃഷിയും നശിപ്പിച്ചു. മാത്രമല്ല കനത്ത മഴയെ തുടർന്ന് കൃഷികൾ വെള്ളം കയറി നശിച്ച് കർഷകർക്ക് കനത്ത നഷ്ടവുമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |