തിരുവനന്തപുരം: ബോട്ട് തകർന്ന് കടലിൽ കാണാതായവർക്കുള്ള രക്ഷാപ്രവർത്തനം മണിക്കൂറുകളോളം വൈകിയതോടെ മുതലപ്പൊഴിയിൽ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികളും പ്രദേശവാസികളും രംഗത്തെത്തി. പ്രതിഷേധക്കാർ പെരുമാതുറ പാലത്തിന്റെ ഇരുവശവും ഉപരോധിച്ചു.
കൊച്ചിയിൽ നിന്ന് നേവിയുടെ ഹെലികോപ്ടറെത്തിച്ച് രക്ഷാപ്രവർത്തനം നടത്തുമെന്ന് അധികൃതർ അറിയിച്ചെങ്കിലും ശക്തമായ കാറ്റിനെ തുടർന്ന് ഹെലികോപ്ടറെത്തിക്കാൻ കഴിയില്ലെന്ന് വിവരം ലഭിച്ചതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. സ്ഥലത്തെത്തിയ പൊലീസ് അരമണിക്കൂറിൽ രക്ഷാപ്രവർത്തനം ആരംഭിക്കാമെന്ന് ആദ്യം പറഞ്ഞെങ്കിലും കാലാവസ്ഥ പ്രതികൂലമായതോടെ കൈമലർത്തി.
ഇതിനിടെ കോസ്റ്റ്ഗാർഡിന്റെ ബോട്ട് ഉപയോഗിച്ച് തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പ്രതിഷേധക്കാരെ ശാന്തരാക്കാൻ സബ്കളക്ടറും പൊലീസും ഏറെനേരം ചർച്ച നടത്തി. സാധാരണ പൊഴികൾക്ക് 90 മീറ്റർ വരെ വിസ്‌തീർണമുണ്ടാകുമെന്നും ഇവിടെ അശാസ്ത്രീയമായ പുലിമുട്ട് നിർമ്മാണം കാരണം പൊഴി 60ഓളം മീറ്ററായി ചുരുങ്ങിയെന്നും മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു.
പൊഴിക്ക് അല്പംകൂടി വിസ്‌തീർണമുണ്ടായിരുന്നെങ്കിൽ ബോട്ട് പുലിമുട്ടിൽ ഇടിക്കാതെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുമായിരുന്നെന്നും ഇവർ പറയുന്നു. പൊഴിക്കരയിലേക്കുള്ള വഴിക്ക് കുറുകേ സ്ഥാപിച്ചിരുക്കുന്ന കൂറ്റൻ ഇരുമ്പ് പൈപ്പ് കാരണം ആംബുലൻസുകൾക്കെത്താൻ കഴിയാത്തതും നാട്ടുകാരുടെ രോഷത്തിനിടയാക്കി. കടലിൽ നിന്ന് രക്ഷിച്ചവരെയും തോളിലിട്ട് മീറ്ററുകളോളം നാട്ടുകാർക്ക് ഓടേണ്ടിവന്നു. അപകടം നടന്ന് അഞ്ച് മണിക്കൂറുകൾക്ക് ശേഷമാണ് നാട്ടുകാരുടെ ഇടപെടലോടെ ഇവിടേക്ക് ക്രെയിനെത്തിച്ച് രക്ഷാപ്രവർത്തനം പുനരാരംഭിച്ചത്. വെളിച്ചക്കുറവും കാറ്റും കനത്ത തിരയും രക്ഷാപ്രവർത്തനത്തിന് പ്രതികൂലമായി.
ആംബുലൻസ് ബോട്ടിന് തകരാർ
വിഴിഞ്ഞം: അപകടത്തിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാനാകാതെ വിഴിഞ്ഞത്തെ മറൈൻ എൻഫോഴ്സ്‌മെന്റിന്റെ പ്രതീക്ഷ എന്ന ആംബുലൻസ് ബോട്ട്. സാങ്കേതിക തകരാർ കാരണം ബോട്ടിന് ഓടാനാകില്ലെന്ന് അധികൃതർ പറഞ്ഞു. കോസ്റ്റ്ഗാർഡ് ആവശ്യപ്പെട്ടെങ്കിലും കാലാവസ്ഥ മോശമായതിനാൽ കൊച്ചിയിൽ നിന്നുള്ള ഹെലികോപ്ടറിനും പുറപ്പെടാനായില്ല.
കോസ്റ്റ് ഗാർഡിന്റെ സമർ എന്ന കപ്പലിലേക്ക് വിവരം കൈമാറിയിട്ടുണ്ട്. രാത്രിയോടെ മുതലപ്പൊഴിയിമെത്തുന്ന കപ്പലിൽ ഇന്ന് രാവിലെ വിഴിഞ്ഞത്ത് നിന്ന് തെരച്ചിൽ ആരംഭിക്കുമെന്ന് കോസ്റ്റ് ഗാർഡ് അധികൃതർ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |