തിരുവനന്തപുരം: തൃശൂർ പൂരത്തിന്റെ മേളങ്ങളിലെ മുൻനിരക്കാർ അണിനിരന്ന ഇലഞ്ഞിത്തറ പാണ്ടിമേളം നൽകിയ ആവേശത്തിന് പിന്നാലെ ചലച്ചിത്ര താരങ്ങളായ ദുൽഖറും അപർണയുമെത്തിയതോടെ ഓണാഘോഷത്തിന്റെ ഉദ്ഘാടനവേദി ആഘോഷപ്പൊടിപൂരമായി മാറി.
വിശിഷ്ടാതിഥികളായെത്തിയ ഇരുവരെയും ആർപ്പുവിളികളോടെയാണ് കാണികൾ വരവേറ്റത്. വെള്ളിത്തിരയിലെ ഇഷ്ടതാരങ്ങളുടെ വാക്ക് കേൾക്കാൻ കാത്തിരുന്നവർ അവരുടെ ഓരോ വാക്കിനും കൈയടിച്ചു. തലസ്ഥാനത്തോടുള്ള പ്രത്യേക ഇഷ്ടം പറഞ്ഞായിരുന്നു ഇവരുവരും പ്രസംഗത്തിന് തുടക്കമിട്ടത്. ഒരുപാട് നാളുകൾക്കുശേഷമാണ് മുണ്ടുടുത്ത് വേദിയിലെത്താൻ അവസരം ലഭിച്ചതെന്ന് ദുൽഖർ പറഞ്ഞു. രാത്രിയിലെ നഗരത്തിലെ ലൈറ്റിംഗ് കാണാൻകൂടിയാണ് വന്നത്, ഇത്രയും വിപുലമായ ഓണാഘോഷമൊരുക്കിയ സർക്കാരിനെയും ടൂറിസം വകുപ്പിനെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
രണ്ടുവർഷം നഷ്ടമായ ഒരുപാട് കാര്യങ്ങൾ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് താനെന്ന് അപർണ ബാലമുരളി പറഞ്ഞു. ഏറ്റവും ഇഷ്ടമുള്ള നാടായി തിരുവനന്തപുരം മാറി. പാലടയും ബോളിയും കഴിക്കാമല്ലോ എന്നതാണ് അതിന് ഒരു കാരണമെന്നും അപർണ പറഞ്ഞു. തുടർന്ന് പിന്നണി ഗായകരായ വിജയ് യേശുദാസ്, റിമി ടോമി എന്നിവർ നയിച്ച സംഗീത സദസും അരങ്ങേറി. യേശുദാസ് 1985ൽ പാടി അനശ്വരമാക്കിയ 'ദേവദൂതർ പാടി' എന്ന ഗാനം വർഷങ്ങൾക്കിപ്പുറം ഔസേപ്പച്ചൻ പാടിയപ്പോൾ ജനം ഏറ്റുപാടി. സെപ്തംബർ 12 വരെ ജില്ലയിലെ 32 പ്രധാനവേദികളിലായി എണ്ണായിരത്തിലേറെ കലാകാരന്മാരാണ് വിവിധ പരിപാടികൾ അവതരിപ്പിക്കുന്നത്.
പാരമ്പര്യ കലാരൂപങ്ങൾക്കൊപ്പം ആധുനിക കലകളും സംഗീതദൃശ്യ വിരുന്നുകളും ആയോധന കലാപ്രകടനങ്ങളുമെല്ലാം ഇത്തവണ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.
സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ സംരംഭകരും അണിയിച്ചൊരുക്കുന്ന നൂറോളം വിപണന സ്റ്റാളുകൾ, ഫുഡ് കോർട്ട്, അമ്യൂസ്‌മെന്റ് പാർക്ക് എന്നിവയടങ്ങുന്ന ട്രേഡ് ഫെയറും എക്സിബിഷനുമാണ് മറ്റൊരു പ്രധാന ആകർഷണം. കനകക്കുന്നിലെ സൂര്യകാന്തി എക്സിബിഷൻ ഗ്രൗണ്ടിൽ രാവിലെ 10 മുതൽ രാത്രി 10 വരെ നടക്കുന്ന ട്രേഡ് ഫെയറിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |