വിതുര: ഇക്കുറിയും ഓണാഘോഷങ്ങളില്ലാതെ പൊൻമുടി അടഞ്ഞുകിടന്നു. ഒാണനാളുകളിൽ സാധാരണ പൊൻമുടിയിൽ സഞ്ചാരികളുടെ വൻ പ്രവാഹമാണ് അനുഭവപ്പെടാറുള്ളത്. ഒരാഴ്ചക്കാലം കൊണ്ട് ഒരു ലക്ഷത്തിൽ പരം സഞ്ചാരികളാണ് പൊൻമുടിയുടെ സൗന്ദര്യം നുകരാൻ മല കയറി എത്തുന്നത്. എന്നാൽ ഇത്തവണ ശക്തമായ മഴയിൽ പതിവുകളെല്ലാം തെറ്റി.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്തമഴയെ തുടർന്നുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ പൊൻമുടി പതിനൊന്നാംവളവിൽ റോഡിന്റെ ഒരു വശം ഇടിഞ്ഞ് താഴ്ന്നിരുന്നു. ഇതോടെ പൊൻമുടി റൂട്ടിൽ ഗതാഗതം നിറുത്തിവയ്ക്കുകയും,വനംവകുപ്പ് സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയുമായിരുന്നു.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇൗ വർഷം ഏഴ് തവണയാണ് പൊൻമുടി അടച്ചിട്ടത്. കഴിഞ്ഞ വർഷം ഒാണത്തിന് പൊൻമുടി സജീവമായിരുന്നു. പാസ് ഇനത്തിൽ വനംവകുപ്പിന് ലക്ഷക്കണക്കിന് രൂപയുടെ വരുമാനവും ലഭിച്ചിരുന്നു.
വ്യാപാര മേഖലയും പ്രതിസന്ധിയിലായി
പൊൻമുടി അടച്ചിട്ടതോടെ വിനോദസഞ്ചാര മേഖലകളിൽ ആളും ആരവുവുമില്ലാതാകുകയും,വിതുര മേഖലയിലെ വ്യാപാരമേഖല നിശ്ചലാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്തു. രണ്ടാഴ്ചയായി പൊൻമുടിയിൽ ശക്തമായ മഴ പെയ്യുന്നുണ്ട്.
മഴ കനത്തതോടെ പൊൻമുടിയും, പരിസരപ്രദേശങ്ങളും തണുത്ത് വിറയ്ക്കുന്ന സ്ഥിതിയിലാണ്. മഴ കനത്തതോടെ ശക്തമായ മൂടൽമഞ്ഞ് വീഴ്ചയും വ്യാപിച്ചു. മഞ്ഞും മൂടൽമഞ്ഞും നിറഞ്ഞതോടെയാണ് തണുപ്പ് കൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |