പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥന്‍ പരിക്കേറ്റു
കല്ലമ്പലം: അനധികൃതമായി മദ്യ വിൽപ്പന നടത്തിവന്ന പ്രതിയെ പിടികൂടുന്നതിനിടയിൽ മഫ്‌തിയിലായിരുന്ന എക്സൈസ് ഉദ്യോഗസ്ഥരെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോയ പ്രതിയെ സാഹസികമായി പിടികൂടി. മടവൂർ ചാലിൽ പ്ലാവിള വീട്ടിൽ ഉണ്ണി എന്ന് വിളിക്കുന്ന ബിജുകുമാർ (49) ആണ് പിടിയിലായത്. പിടി കൂടുന്നതിനിടയിൽ എക്സൈസ് ഉദ്യോഗസ്ഥന്‍ പരിക്കേറ്റു.
ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വർക്കല എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി. എസ്. ഹരികുമാറിന്റെ നിർദ്ദേശാനുസരണം ഓഫീസിലെ പ്രിവന്റീവ് ഓഫീസർ രതീശൻ ചെട്ടിയാരുടെ നേതൃത്വത്തിൽ ഗ്രേഡ് പ്രിവന്റീവ് ഓഫീസർ റോബിൻ, സിവിൽ എക്സൈസ് ഓഫീസർമാരായ താരിഖ്, യശസ്, മഹേഷ് എന്നിവരടങ്ങുന്ന സംഘം നടത്തിയ വ്യാപക പരിശോധനയിലാണ് അനധികൃതമായി മദ്യം ഓട്ടോയിൽ കൊണ്ടുനടന്ന് വിൽപ്പന നടത്തുന്ന പ്രതിയെ പിടിച്ചത്.
വണ്ടി തടഞ്ഞുനിറുത്തി പരിശോധിക്കുന്നതിനായി ഓട്ടോയിൽ കയറിയ എക്സൈസ് ഉദ്യോഗസ്ഥരായ യശസ്, മഹേഷ് എന്നിവരെയും കടത്തിക്കൊണ്ട് വേഗതയിൽ ഓട്ടോ ഓടിച്ചു പോയ പ്രതി ഓട്ടോ മറിച്ചിടാനും ശ്രമിച്ചു. അമിതവേഗതയിൽ എട്ടുകിലോമീറ്ററോളം ഉദ്യോഗസ്ഥരെയും കൊണ്ട് പായുകയായിരുന്നു പ്രതി. പിന്നാലെ എക്സൈസ് വാഹനം കുതിച്ചെത്തി പാരിപ്പള്ളി മുക്കുകടയ്‌ക്കു സമീപം ഓട്ടോയെ മറികടന്ന് തടഞ്ഞാണ് സാഹസികമായി പ്രതിയെ പിടികൂടിയത്. എക്സൈസ് ഉദ്യോഗസ്ഥനായ യശസിനാണ് പരിക്കേറ്റത്. ജീപ്പിനും കേടുപാടുകൾ സംഭവിച്ചു. ഓട്ടോയ്‌ക്കൊപ്പം പ്രതിയിൽ നിന്നും പിടിച്ചെടുത്ത 7 ലിറ്റർ മദ്യവും മദ്യം വിറ്റ് കിട്ടിയ 4250 രൂപയും കസ്റ്റഡിയിലെടുത്തു.
പ്രതിയുടെ പേരിൽ എക്സൈസിലും പൊലീസിലും നിരവധി കേസുകളുണ്ടെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. പ്രതിയെ തുടർ നടപടിക്കായി ചാത്തന്നൂർ എക്സൈസ് റേഞ്ച് ഓഫീസിനു കൈമാറി. മദ്യ, മയക്കു മരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട പരാതികൾ 0470-2692212 എന്ന നമ്പറിൽ അറിയിക്കുവാൻ സി. ഐ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |