തിരുവനന്തപുരം: ഭാരത് ജോഡോ യാത്ര കേരളത്തിലെ ആദ്യ ദിവസത്തെ പര്യടനം പൂർത്തിയാക്കിയപ്പോൾ ജില്ലാ നേതാക്കളുടെ സംഘാടന മികവിനെ പുകഴ്‌ത്തി കോൺഗ്രസ് ദേശീയ-സംസ്ഥാന നേതാക്കൾ. ഞായറാഴ്‌ച അതിരാവിലെ യാത്ര കേരളത്തിലേക്ക് കടക്കുമ്പോൾ വലിയ ആൾക്കൂട്ടം നേതാക്കളാരും പ്രതീക്ഷിച്ചിരുന്നില്ല. യാത്ര ഉച്ചയ്‌ക്ക് ശേഷം നെയ്യാറ്റിൻകരയിൽ നിന്ന് തിരിക്കുമ്പോൾ പ്രവർത്തകർ ഒന്നടങ്കം എത്തുമെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ പ്രതീക്ഷകൾ തെറ്റിച്ച് നേരം വെളുക്കും മുന്നേ പാറശാലയിലേക്ക് ജനം ഒഴുകിയെത്തി. തിക്കിത്തിരക്കിയ പ്രവർത്തകരെ പലതവണ നേതാക്കൾക്ക് മൈക്കിലൂടെ ശാസിക്കേണ്ടി വന്നു. അച്ചടക്കത്തിന്റെ മൈക്കെടുത്ത് ഹെഡ്‌മാസ്റ്ററുടെ സ്ഥാനത്ത് നിന്നത് ഡി.സി.സി പ്രസിഡന്റ് പാലോട് രവിയായിരുന്നു. നടന്നും മിനിലോറിയുടെ മുകളിൽ കയറിയും അദ്ദേഹം യാത്രാക്രമീകരണങ്ങൾ വിലയിരുത്തി.
മൈക്ക് അനൗൺസ്‌മെന്റുമായി പാലോട് രവി രാഹുലിന് മുന്നിൽ യാത്രയിലുടനീളം ഉണ്ടായിരുന്നു. ഇതരസംസ്ഥാനത്ത് നിന്നുളള സ്ഥിരം യാത്രികർക്ക് ഇംഗ്ലീഷിലായിരുന്നു നിർദ്ദേശങ്ങൾ. ഒരുഘട്ടത്തിൽ പ്രവർത്തകരെ നിയന്ത്രിക്കാനാകാത്ത സ്ഥിതി വന്നപ്പോൾ ആദ്യം അദ്ദേഹം വിൻസെന്റ് എം.എൽ.എയുടെ സഹായം തേടി. വിൻസെന്റ് പറഞ്ഞിട്ടും പ്രവർത്തകരുടെ ആവേശം അടങ്ങാതെ ആയപ്പോൾ കെ.പി.സി.സി പ്രസിഡന്റ് സുധാകരന് തന്നെ മൈക്കെടുക്കേണ്ടി വന്നു.
പാറശാലയിൽ കുതിരപ്പുറത്ത് പെൺകുട്ടിയെ ഇരുത്തിയായിരുന്നു പ്രവർത്തകർ രാഹുലിനെ വരവേൽക്കാൻ തയ്യാറായി നിന്നത്. സ്ഥലത്തെത്തിയ വി.ഡി. സതീശൻ ആദ്യം തന്നെ കുതിരയെ അവിടെ നിന്നും ഒഴിപ്പിച്ചു. കുതിരയെങ്ങാനും വിരണ്ടാൽ ആര് സമാധാനം പറയുമെന്നായിരുന്നു ക്ഷുഭിതനായ സതീശന്റെ ചോദ്യം. യാത്രയുടെ ജില്ലാ കോർഡിനേറ്ററായ മുൻ എം.എൽ.എ എം.എ വാഹിദാണ് സംഘാടകന്റെ റോളിൽ തിളങ്ങിയ മറ്റൊരു നേതാവ്. യൂത്ത് കോൺഗ്രസ് നേതാക്കളെല്ലാം അദ്ദേഹം നൽകിയ നിർദ്ദേശമനുസരിച്ചാണ് പ്രവർത്തിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ യാത്രയുടെ മുൻനിരയിലും വൈസ് പ്രസിഡന്റ് കെ.എസ്. ശബരിനാഥ് പിന്നിലുമായി പ്രവർത്തകരെ നിയന്ത്രിച്ചു. റോഡിന് ഇരുവശവും കാത്തുനിന്നവർക്ക് രാഹുലിനെ കാണാനായി എല്ലാ സംവിധാനവും നേതാക്കൾ സജ്ജീകരിച്ചിരുന്നു. ഏറെ കാലത്തിന് ശേഷം സംഘാടന മികവ് കൊണ്ട് ശ്രദ്ധേയമായ കോൺഗ്രസ് പരിപാടിയാണ് ഭാരത് ജോഡോ യാത്രയെന്നാണ് സംഘടന ചുമതലയുളള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലടക്കം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |