തിരുവനന്തപുരം: ഉള്ളൂർ - ആക്കുളം റോഡിലൂടെ ഒരുതവണ യാത്ര ചെയ്‌താൽ മതി പൊടിയടിച്ച് തുമ്മലും ജലദോഷവും പിടികൂടുമെന്നുറപ്പാണ്. രണ്ടുവർഷം മുമ്പ് സീവേജ് പണിക്കായി റോഡ് കുഴിച്ചതോടെയാണ് ഇതുവഴിയുള്ള യാത്ര 'പൊടി'മയമായത്. പൊടിശല്യം കാരണം പരിസരത്തെ കടകളിലെയും ഹോട്ടലുകളിലെയും കച്ചവടവും കുറഞ്ഞു. ഇൗ റോഡിലൂടെ സ്ഥിരം യാത്ര ചെയ്യുന്നവർക്ക് കുഴിയിൽ വീണ് നടുവേദന കൂടുമെന്ന അവസ്ഥയാണ്.
സീവേജ് പണി കഴിഞ്ഞ് റോഡ് നന്നാക്കാൻ ആവശ്യമായ തുക വാട്ടർ അതോറിട്ടി കെട്ടിവച്ചില്ലെന്നായിരുന്നു ആദ്യം പി.ഡബ്ളിയു.ഡി അറിയിച്ചിരുന്നത്. തുക മുഴുവൻ കെട്ടിവച്ചെന്ന് വാട്ടർ അതോറിട്ടി അധികൃതർ വ്യക്തമാക്കിയതോടെ പണി പൂർത്തിയാക്കി സ്ഥലം കൈമാറിയില്ലെന്ന് പറഞ്ഞു. അധികൃതരുടെ അനാസ്ഥയ്ക്കെതിരെ രണ്ടുതവണയാണ് നാട്ടുകാർ പ്രതിഷേധ സമരം നടത്തിയത്. തുടർന്ന് നവീകരണ ജോലികൾ തുടങ്ങാൻ പി.ഡബ്ളിയു.ഡി തയ്യാറായി. ഇക്കഴിഞ്ഞ ഏപ്രിലിൽ നിർമ്മാണം ആരംഭിക്കാൻ അനുമതി ലഭിച്ചെങ്കിലും രണ്ടുമാസം കഴിഞ്ഞ് വീണ്ടും ജോലികൾ നിറുത്തിവച്ചു. മഴയും മെറ്റൽ പോലുള്ള നിർമ്മാണ സാധനങ്ങളുടെ ദൗർലഭ്യവുമാണ് ഇതിനുകാരണമായി പറഞ്ഞത്.
വ്യാഴാഴ്ച പണി വീണ്ടും പുനരാരംഭിച്ചതായി പി.ഡബ്ളിയു.ഡി അറിയിച്ചു. റോഡിലെ പൊടിശല്യം കുറയ്‌ക്കുന്നതിനുള്ള ജോലികളാണ് ആദ്യം ചെയ്യുന്നതെന്നും അതിനുശേഷം ടാറിംഗ് ഉൾപ്പെടെയുള്ളവ ഞായറാഴ്ചയോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമെന്നും എൻജിനിയർ റോഷൻ അറിയിച്ചു. നിലവിൽ ആക്കുളം മോർ മുതൽ എസ്.ബി.ഐ വരെയുള്ള 900 മീറ്റർ റോഡാണ് നവീകരിക്കുക. അതിനുശേഷം പുലയനാർകോട്ടയ്ക്കടുത്തുള്ള കോട്ടമുക്ക് മുതലുള്ള മൂന്ന് കിലോമീറ്റർ റോഡും നവീകരിക്കും. 2.47 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. മൂന്നുമാസത്തിനുള്ളിൽ റോഡ് നവീകരണം പൂർത്തിയാക്കാനാണ് പി.ഡബ്ളിയു.ഡി ലക്ഷ്യമിടുന്നത്. സീവേജ് പണിയെത്തുടർന്ന് തകർന്ന സമീപത്തെ ഇടറോഡുകളുടെയും നവീകരണ ജോലികൾ ഉടൻ ആരംഭിക്കുമെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി.
കൊവിഡ് കാലത്തും ഇവിടെ പൊടി തന്നെയായിരുന്നു. രണ്ട് മാസം
മുമ്പ് റോഡിൽ വാഴനട്ടാണ് പ്രതിഷേധിച്ചത്.
സുരേഷ് കുമാർ .എസ്, കൗൺസിലർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |