വർക്കല: വർക്കല സബ് രജിസ്ട്രാർ ഓഫീസിന്റെ പുതിയ കെട്ടിട നിർമാണം അനിശ്ചിതത്വത്തിലായിട്ട് രണ്ട് വർഷം പിന്നിടുന്നു. കെട്ടിട നിർമ്മാണത്തിനുള്ള സർക്കാർ ഭൂമി വർക്കലയുടെ നഗരമദ്ധ്യത്തിൽ കാടുകയറി ജന്തുക്കളുടെ ആവാസകേന്ദ്രമായി മാറിയിട്ടുണ്ട്. പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടം ജീർണാവസ്ഥയിലായതിനെ തുടർന്നാണ് പുതിയ കെട്ടിടം നിർമിക്കുന്നതിന് സർക്കാർ തലത്തിൽ തീരുമാനമുണ്ടായത്. വർക്കല പട്ടണത്തിന് ഹൃദയഭാഗത്ത് സർക്കാർ വക ഭൂമിയിലാണ് സബ് രജിസ്റ്റാർ ഓഫീസ് പ്രവർത്തിച്ചിരുന്നത്.
പ്രതിവർഷം അഞ്ച് കോടിയോളം രൂപ റവന്യു വരുമാനം ഈ ഓഫീസ് മുഖേന സർക്കാരിന് ലഭിക്കുന്നുണ്ട്.വർക്കല നഗരസഭ, ഇടവ, വെട്ടൂർ, അയിരൂർ, ചെമ്മരുതി എന്നീ അഞ്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈ ഓഫീസിന്റെ പരിധിയിലാണ്.
കെട്ടിട നിർമാണത്തിനുള്ള ടെൻഡർ തുക കൂട്ടുന്നതിനുള്ള അപ്രൂവൽ ലഭിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് കെട്ടിട നിർമ്മാണ വിഭാഗം ചീഫ് എൻജിനീയർ ഓഫീസിലേക്ക് കൈമാറിയതായാണ് പറയപ്പെടുന്നത്. ഇവിടുന്നുള്ള അനുമതി ലഭിച്ചാലേ ടെൻഡർ നടപടികൾ നടത്താൻ കഴിയൂ. എന്നാൽ അപ്രൂവൽ വൈകുന്നത് കാരണം കെട്ടിട നിർമ്മാണവും വൈകുകയാണ്.
കെട്ടിട നിർമ്മാണം എത്രയും വേഗം ആരംഭിച്ച് പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാൻ സർക്കാർതലത്തിൽ തീരുമാനം ഉണ്ടാകണമെന്നാണ് പൊതുവേയുള്ള ആവശ്യം.
നിലവിൽ വാടകക്കെട്ടിടത്തിൽ
പുതിയ കെട്ടിടം നിർമിക്കുന്നതിന്റെ ഭാഗമായി നിലവിലുണ്ടായിരുന്ന പഴയ കെട്ടിടം ഒരു വർഷം മുൻപ് പൊളിച്ച് നീക്കുകയും ചെയ്തു. തുടർന്ന് ഇപ്പോൾ വർക്കല കല്ലമ്പലം റോഡിലെ ഒരു സ്വകാര്യ കെട്ടിടത്തിൽ പ്രതിമാസം മുപ്പതിനായിരത്തോളം രൂപ വാടക നൽകിയാണ് ഓഫീസ് പ്രവർത്തിക്കുന്നത്. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് പ്രവർത്തനം. 20 പടികൾ കയറി വേണം ഈ ഓഫീസിലെത്താൻ. വൃദ്ധജനങ്ങൾ ഉൾപ്പെടെയുള്ളവർ ഇതോടെ ദുരിതത്തിലായി.
ജീവനക്കാരും കുറവ്
നിരവധി അപേക്ഷകൾ ഇവിടെ ലഭിക്കുന്നുണ്ടെങ്കിലും ജീവനക്കാരുടെ കുറവ് ദൈനംദിന പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
വരുന്നത് ആധുനിക കെട്ടിടം
കിഫ്‌ബിയുടെ മൂന്ന് കോടി രൂപ ചെലവഴിച്ചാണ് കെട്ടിടനിർമ്മാണം നടക്കുന്നത്. ആധുനിക സൗകര്യങ്ങളുള്ള രണ്ട് നില കെട്ടിടമാണ് പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |