ബാലരാമപുരം: ആലുവിളയിൽ ഇരുകൂട്ടർ തമ്മിലുണ്ടായ സംഘർഷത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച്ച രാത്രി 8 കഴിഞ്ഞാണ് സംഭവം. വ്യക്തിവൈരാഗ്യമാണ് അടിപിടി സംഘർഷത്തിൽ കലാശിച്ചത്. ആലുവിള പുത്തൻവീട്ടിൽ ത്യാഗരാജനെ ആക്രമിച്ച സംഭവത്തിൽ ആലുവിള കരിംപ്ലാവിള വീട്ടിൽ സഹോദരങ്ങളായ വിമൽ(23), വിഷ്ണു(23) എന്നിവരും ആലുവിള പുത്തൻവീട്ടിൽ അച്ചുവിനെ ആക്രമിച്ച കേസിൽ സിജു, സന്തോഷ് എന്നിവരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുമ്പ് പൈപ്പും വാളുമുപയോഗിച്ചാണ് അച്ചുവിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ദിവസങ്ങൾക്ക് മുമ്പ് വ്യക്തിവൈരാഗ്യത്തെ തുടർന്ന് ഇരുകൂട്ടരും പരസ്പരം വാക്കുതർക്കം ഉണ്ടാവുകയും ബാലരാമപുരം പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. കഞ്ചാവ് മാഫിയയ്ക്കെതിരെ ഒരു വിഭാഗം യുവാക്കൾ പൊലീസിന് രഹ്യവിവരം കൈമാറിയത് സംഘർഷത്തിനിടയാക്കിയെന്നാണ് പൊലീസ് പറയുന്നത്. എസ്.ഐ അജികുമാറിനാണ് കേസിന്റെ അന്വേഷണച്ചുമതല. അറസ്റ്റിലായ നാല് പേരെയും കോടതി റിമാൻഡ് ചെയ്തു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ നാട്ടുകാരും പരിഭ്രാന്തരാണ്. അക്രമികളെ മുഴുവൻ പേരെയും അറസ്റ്റ് ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സംഘർഷത്തിൽ പങ്കാളികളായ അഞ്ചോളം പേർ ഇപ്പോഴും ഒളിവിലാണ്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് സി.ഐ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |