തീരുമാനം കോവളം പൊലീസ് അറിയാതെ
വിഴിഞ്ഞം: കഴക്കൂട്ടം - കാരോട് ബൈപ്പാസിൽ പണി പൂർത്തിയാകാതെ അടച്ചിട്ടിരിക്കുന്ന കോവളം ജംഗ്ഷനിലെ റോഡ് തുറക്കാനുള്ള ശ്രമത്തിനെതിരെ നാട്ടുകാർ. ഇന്നലെ തുറക്കുമെന്ന് അഭ്യൂഹമുണ്ടായെങ്കിലും നടപടിയുണ്ടായില്ല. സിഗ്നലുകളോ വഴിവിളക്കുകളോ ഇല്ലാതെ റോഡ് തുറക്കുന്നത് അപകടകരമാണെന്നാണ് നാട്ടുകാർ പറയുന്നത്. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് റോഡ് തുറക്കാൻ തീരുമാനിച്ചത്.
യോഗത്തിൽ പ്രദേശത്തെ പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയില്ലെന്ന് ആക്ഷേപമുണ്ട്. കോവളം ജംഗ്ഷനിൽ നിർമ്മാണം നടക്കുന്ന ബൈപ്പാസിലേക്കുള്ള റോഡ് ഗതാഗതത്തിനായി തുറക്കണമെങ്കിൽ ട്രാഫിക് സംവിധാനം ഒരുക്കേണ്ടിവരുമെന്ന് പൊലീസ് പറഞ്ഞു. അതേസമയം ബൈപ്പാസിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ച് ഗതാഗതം നിയന്ത്രിക്കുന്നതിന് നാഷണൽ ഹൈവേ അതോറിട്ടി അംഗീകാരം നൽകില്ല. ബൈപ്പാസിന്റെ പുന്നക്കുളം മുതലുള്ള റോഡുപണിയും തടസപ്പെട്ടിരിക്കുകയാണ്. നിർമ്മാണത്തിലെ അപാകത കാരണം ഇവിടെ പലതവണ റോഡ് തകർന്നു. ഈ ഭാഗം പുനർ നിർമ്മിക്കുമെന്ന് പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല.
അപകടസാദ്ധ്യതകൾ
തിരുവനന്തപുരം ഭാഗത്തുനിന്ന് കോവളം ബീച്ചിലേക്കെത്തുന്നവർ സർവീസ് റോഡിലൂടെ ആഴാകുളം അടിപ്പാതയിലെത്തി വലത്തേക്ക് തിരിഞ്ഞ് കോവളത്തേക്കു പോകണം. ഇവിടെ വലിയ ടൂറിസ്റ്റ് ബസുകൾ തിരിയാത്തതുകാരണം വാഹനക്കുരുക്ക് ഉണ്ടാകും. എട്ട് റോഡുകൾ സംഗമിക്കുന്ന കോവളം ജംഗ്‌ഷനിൽ കാൽനട യാത്രക്കർക്ക് റോഡ് മുറിച്ചുകടക്കാൻ സാഹസം കാണിക്കേണ്ടിവരും.
ഇവിടെ ഇതുവരെ സിഗ്നൽ ലൈറ്റുകളും സ്ഥാപിച്ചിട്ടില്ല. തുറന്നുകൊടുക്കുന്ന ബൈപ്പാസ് റോഡിൽ വഴിവിളക്കുകളും സ്ഥാപിച്ചിട്ടില്ല. അമിതവേഗതയിൽ വാഹനങ്ങൾ ചീറിപ്പായുന്നതുകാരണം അപകടസാദ്ധ്യത കൂടുതലാണ്.
ആവശ്യങ്ങൾ
കോവളം ജംഗ്ഷനിൽ ഫ്ലൈ ഓവർ നിർമ്മിക്കണം
സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാൻ ദേശീയപാത
അതോറിട്ടി അനുവാദം നൽകണം
പോറോഡ് ഭാഗത്ത് പാലത്തിനു സമീപം സർവീസ്
റോഡുകൾ ബന്ധിപ്പിച്ചിട്ടില്ല
അപകടം വർദ്ധിക്കുന്ന തിരുവല്ലത്ത്
പുതിയ പാലം നിർമ്മിക്കണം
വാഗ്ദാനങ്ങൾ മാത്രം
43 കിലോമീറ്ററാണ് ആകെ റോഡിന്റെ നീളം. ഇതിൽ ഓരോ 45 മീറ്ററിനുമിടയ്ക്ക് ടോയ്‌ലെറ്റ്, കഫറ്റീരിയ, 24 മണിക്കൂറും റോഡിൽ രണ്ട് ആംബുലൻസുകൾ, യാത്രയ്‌ക്കിടയിൽ ആർക്കെങ്കിലും അപകടം പറ്റിയാൽ ആംബുലൻസിന്റെ സേവനം ഉപയോഗപ്പെടുത്താൻ ഒരു ടോൾ ഫ്രീ നമ്പർ, അപകടത്തിൽപ്പെടുന്ന വാഹനങ്ങൾ ഗതാഗത തടസം ഉണ്ടാകാതിരിക്കാൻ രണ്ട് ക്രെയിനുകൾ, യാത്രയ്ക്കിടയിൽ വിശ്രമം ആവശ്യമാകുന്നവർക്ക് സൗകര്യത്തിനായി പാർക്കിംഗ് ഏരിയകൾ കേന്ദ്രീകരിച്ച് സ്‌നാക്‌സ് ബാറുകൾ എന്നിവയെല്ലാം ഉണ്ടാകുമെന്ന് അധികൃതർ ആദ്യം പറഞ്ഞിരുന്നു. ഇവയുടെ ചെലവ് മുഴുവൻ ഹൈവേ അതോറിട്ടി വഹിക്കുമെന്നും ടോൾ വരുമാനം ഉപയോഗിച്ചാകും പ്രവർത്തനമെന്നുമായിരുന്നു വാദം. എന്നാൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുംമുമ്പുതന്നെ ടോൾ ബൂത്ത് സ്ഥാപിച്ചത് പ്രതിഷേധങ്ങൾക്ക് കാരണമായി.
ആദ്യഘട്ടത്തിന് ചെലവ് 669 കോടി രൂപ
രണ്ടാം ഘട്ടത്തിന് 495 കോടി
ബൈപ്പാസിന്റെ ആകെ ദൂരം - 43 കി.മീ
കോൺക്രീറ്റ് പാത വരുന്നത് -16.2 കി.മീ ദൂരത്തിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |