കിഴക്കമ്പലം: അതിർത്തിത്തർക്കത്തെത്തുടർന്ന് ബന്ധുവിന്റെ മർദ്ദനമേറ്റ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വൃദ്ധൻ മരിച്ചു. മലയിടംതുരുത്ത് ചെമ്മലപ്പടി മുരിങ്ങനാട്ട് ചന്ദ്രശേഖരനാണ് (71) മരിച്ചത്. ഇയാളുടെ സഹോദരന്റെ മകൻ അജികുമാർ (41) ഒളിവിലാണ്. ഞായറാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം.
അജികുമാറിന്റെ വീട്ടിലേക്ക് കയറിപ്പോകുന്ന വഴിയുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ രണ്ടുമാസമായി തർക്കമുണ്ട്. ഇതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം വാക്കേറ്റത്തിലും കൈയാങ്കളിയിലും കലാശിച്ചതോടെ ചന്ദ്രശേഖരൻ തല നിലത്തടിച്ച് വീണിരുന്നു. സംഭവശേഷം പഴങ്ങനാട് സമരിറ്റൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് തലച്ചോറിന് ആന്തരിക ക്ഷതമേറ്റതായി അറിയുന്നത്. വിദഗ്ദ്ധ ചികിത്സ നൽകിയെങ്കിലും ഇന്നലെ ഉച്ചകഴിഞ്ഞ് ചന്ദ്രശേഖരൻ മരിച്ചു. റോഡിൽ വീണപ്പോഴുണ്ടായ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹം കുന്നത്തുനാട് സി.ഐയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. അജികുമാറിനെതിരെ കൊലപാതക ശ്രമത്തിന് തടിയിട്ടപറമ്പ് പൊലീസ് കേസെടുത്തു. ചന്ദ്രശേഖരന്റെ ഭാര്യ അംബിക. മക്കൾ: സനൂപ് (വനംവകുപ്പ് , മാട്ടുപ്പെട്ടി, മൂന്നാർ), അനീഷ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |