പരാതി നൽകിയിട്ടും നടപടിയില്ലെന്ന് അമ്മ
തിരുവനന്തപുരം: ശ്രീചിത്ര പുവർഹോമിലുള്ള 15കാരനായ മകനെ പുവർഹോമിലെ സഹഅന്തേവാസികളായ അഞ്ചുപേർ ചേർന്ന് മർദ്ദിച്ചതായി നെടുമങ്ങാട് പനയ്ക്കോട് സ്വദേശിനി ചൈൽഡ് ഡെവലപ്മെന്റ് കമ്മിറ്റിക്കും ( സി.ഡബ്ളിയു.സി ) പുവർഹോം സൂപ്രണ്ടിനും പരാതി നൽകി.
പരിക്കേറ്റ കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇക്കഴിഞ്ഞ ആറിനായിരുന്നു കേസിനാസ്‌പദമായ സംഭവം. പുവർഹോമിലെ ഓണാഘോഷ പരിപാടിക്കുശേഷം സഹപാഠികൾ മർദ്ദിച്ചതായി മൂന്നുദിവസങ്ങൾക്കു ശേഷമാണ് കുട്ടി പുറത്തുപറഞ്ഞത്. ദേഹത്തും കാലുകളിലും ഇടിയുടെയും അടിയുടെയും പാടുകളുണ്ടായിരുന്നു. തലയിൽ പാത്രം കൊണ്ടടിച്ചെന്ന് മകൻ പരാതി പറഞ്ഞതായി അമ്മ ' കേരളകൗമുദി'യോട് പറഞ്ഞു. ഹോം സൂപ്രണ്ടിന് പരാതി നൽകിയെങ്കിലും കേസാക്കണ്ടെന്ന മറുപടിയാണ് നൽകിയതെന്നും അവർ ആരോപിച്ചു. കുട്ടി ആശുപത്രിയിലായി ഇത്രയും ദിവസമായിട്ടും പുവർഹോം സൂപ്രണ്ട് വിവരം അന്വേഷിച്ചില്ലെന്നും അമ്മ പറയുന്നു.
കഴിഞ്ഞ എട്ടുവർഷമായി മർദ്ദനമേറ്റ കുട്ടിയും മൂത്ത സഹോദരിയും പുവർഹോമിലെ അന്തേവാസികളാണ്. നെടുമങ്ങാട് സർക്കാർ ആശുപത്രിയിലെ ചികിത്സയ്‌ക്കുശേഷമാണ് കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ശ്രീചിത്ര പുവർ ഹോമിൽ നിന്ന് പരാതി ലഭിച്ചിട്ടില്ലെന്ന് വഞ്ചിയൂർ പൊലീസ് പറഞ്ഞു.
സി.ഡബ്ളിയു.സിക്ക് പരാതി
നൽകി: സൂപ്രണ്ട്
കുട്ടിയുടെ അമ്മ നൽകിയ പരാതി ഉടൻ സി.ഡബ്ളിയു.സിക്ക് കൈമാറിയതായി പുവർഹോം സൂപ്രണ്ട് ബിന്ദു പറഞ്ഞു. എട്ടാം തീയതിയാണ് ഓണാവധിക്കായി കുട്ടിയെ അമ്മ വീട്ടിലേക്ക് കൊണ്ടുപോയത്. 12നാണ് ആശുപത്രിയിലാണെന്നും മർദ്ദനമേറ്റെന്നും അമ്മ പരാതി പറഞ്ഞത്. ഇവിടുന്ന് പോകുമ്പോൾ കുഞ്ഞ് എന്നോടോ വാർഡനോടോ ഇതുസംബന്ധിച്ച് ഒരു പരാതിയും അറിയിച്ചില്ല.
കുട്ടികൾ തെറ്റുചെയ്‌തിട്ടുണ്ടെങ്കിൽ ഉറപ്പായും ശിക്ഷിക്കും. അതുകൊണ്ടുതന്നെ പരാതിയെക്കുറിച്ച് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറെയും അറിയിച്ചിട്ടുണ്ട്. കുട്ടികൾ തമ്മിലുണ്ടായ വഴക്കിനിടെ സംഭവിച്ചതാണെന്നാണ് കരുതുന്നത്.
ഹോം മാറ്റാമെന്ന് പറഞ്ഞിട്ട് അമ്മ സമ്മതിച്ചില്ല:
സി.ഡബ്ളിയു.സി ചെയർപേഴ്സൺ
ഒരാഴ്ച മുമ്പാണ് കുട്ടിയുടെ അമ്മ വന്ന് പരാതി പറഞ്ഞതെന്ന് സി.ഡബ്ളിയു.സി ചെയർപേഴ്സൺ ഷാനിബ പറഞ്ഞു. കുട്ടികൾ പരസ്‌പരം തല്ലുകൂടിയതാണ് സംഭവം. പ്രശ്‌നമുണ്ടെങ്കിൽ ജില്ലയിലെ മറ്റേതെങ്കിലും ഹോമിലേക്ക് മാറ്റിത്തരാമെന്ന് പറഞ്ഞെങ്കിലും അമ്മ സമ്മതിച്ചില്ല. ഒപ്പം കൊണ്ടുപോയി നിറുത്താൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ ഇതുസംബന്ധിച്ച് സൂപ്രണ്ടിന് പരാതി നൽകാൻ അമ്മയെ അറിയിക്കുകയായിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |