തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വസതികളിലും രാജ്യവ്യാപകമായി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) നടത്തിയ റെയ്ഡിന്റെ ഭാഗമായി തിരുവനന്തപുരത്ത് രണ്ടിടത്ത് റെയ്ഡ്. പോപ്പുലർ ഫ്രണ്ടിന്റെ മുൻ ദേശീയ സമിതി അംഗം കരമന അഷ്റഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും സംഘടനയുടെ മണക്കാട്ടുള്ള ജില്ലാ കമ്മിറ്റി ഓഫീസിലുമാണ് എൻ.ഐ.എ റെയ്ഡ് നടത്തിയത്. കേന്ദ്രസേനയായ സി.ആർ.പി.എഫിന്റെ സുരക്ഷയിലായിരുന്നു ഇന്നലെ പുലർച്ചെ 3ന് പരിശോധന നടത്തിയത്. അഷ്റഫ് മൗലവിയുടെ വീട്ടിൽ നടന്ന പരിശോധനയിൽ അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ സംഘം വിശദ പരിശോധനയ്ക്കായി എൻ.ഐ.എ കൊണ്ടുപോയി. ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് മൂന്ന് മൊബൈൽ ഫോണുകളും ചില പുസ്തകങ്ങളും ലഘുലേഖകളുമാണ് പിടിച്ചെടുത്തത്. റെയ്ഡ് സമയത്ത് കരമന അഷ്റഫ് മൗലവി പൂന്തുറയിലെ വീട്ടിലുണ്ടായിരുന്നില്ല.
റെയ്ഡിനെത്തിയ എൻ.ഐ.എ ഉദ്യോഗസ്ഥർക്കെതിരെ തലസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധിച്ചു. പരിശോധന നടക്കുന്ന സമയത്തുതന്നെ ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ പ്രവർത്തകർ തടിച്ചുകൂടി മുദ്റാവാക്യം മുഴക്കി. പരിശോധന പൂർത്തിയാക്കി പുറത്തേക്ക് പോവുകയായിരുന്ന ഉദ്യോഗസ്ഥരുടെ വാഹനം തടയാനുള്ള ശ്രമവുമുണ്ടായി. സി.ആർ.പി.എഫ് വലയത്തിൽ എൻ.ഐ.എയുടെ വാഹനം സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. കരമന അഷ്റഫ് മൗലവിയുടെ വീട്ടിൽ പരിശോധന നടക്കുമ്പോഴും പുറത്ത് സംഘടനാ പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി തടിച്ചുകൂടിയിരുന്നു. ദേശീയപതായിൽ ഈഞ്ചയ്ക്കൽ ജംഗ്ഷനടുത്ത് പ്രവർത്തകർ റോഡ് ഉപരോധിച്ചു. 15 മിനിട്ടോളം നീണ്ട ഉപരോധത്തെതുടർന്ന് ഗതാഗതക്കുരുക്കുണ്ടായി. ബാലരാമപുരം ഭാഗത്തും പോപ്പുലർ ഫ്രണ്ടുകാർ റോഡ് ഉപരോധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |