ആറ്റിങ്ങൽ: പ്രണയം നടിച്ച് പതിനാറുകാരിയെ പല സ്ഥലങ്ങളിൽ കൊണ്ടു പോയി പീഡിപ്പിച്ച പ്രതിക്ക് പത്ത് വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം വലിയതുറയ്ക്ക് സമീപം താമസിച്ചുവന്നിരുന്ന ഷമീറിനാണ് (32) 10 വർഷം കഠിനതടവും 50,000 രൂപ പിഴയും ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്സോ) കോടതി ജഡ്ജ് ടി.പി. പ്രഭാഷ് ശിക്ഷ വിധിച്ചത്.
2013ലാണ് കേസിന് ആസ്പദമായ സംഭവം. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തതറിഞ്ഞ് പ്രതി പെൺകുട്ടിയെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും കുട്ടി അതിന് വിസമ്മതിച്ചു. ഇതോടെ കുട്ടിയെ ഉപേക്ഷിച്ച് പ്രതി കടന്നു കളയുകയായിരുന്നു. അയിരൂർ പൊലീസ് മുമ്പാകെയും മജിസ്ട്രേറ്റ് മുമ്പാകെയും കുട്ടി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കുട്ടിയുടെ കൂട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചത് സംബന്ധിച്ച് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ വിചാരണ നടന്നുവരുന്നതിനിടയിലായിരുന്നു ഈ സംഭവം. ആദ്യ വിവാഹം മറച്ചുവച്ചാണ് പ്രതി പെൺകുട്ടികളുമായി പ്രണയത്തിലായത്.
പിഴത്തുകയിൽ 25000 രൂപ കുട്ടിക്ക് നൽകണം. പിഴ ഒടുക്കിയില്ലെങ്കിൽ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണം.
റിമാൻഡ് കാലം ശിക്ഷയിൽ ഇളവുണ്ടെന്നും കോടതി ഉത്തരവായി. പ്രതി പോക്സോ നിയമത്തിലെ വകുപ്പ് 3 പ്രകാരവും, ഇന്ത്യൻ ശിക്ഷാനിയമത്തിലെ 376 വകുപ്പ് പ്രകാരവും ഉള്ള കുറ്റം ചെയ്തതായി കോടതി കണ്ടെത്തിയെങ്കിലും പ്രത്യേക ശിക്ഷ വിധിച്ചിട്ടില്ല. വർക്കല പൊലീസ് ഇൻസ്പെക്ടറായിരുന്ന ബി. വിനോദ് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ 25 സാക്ഷികളെ വിസ്തരിച്ചു. 20 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം. മുഹസിൻ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |