തിരുവല്ല: ട്രെയിനുകളിലും ബസുകളിലും യാത്രചെയ്ത് പോക്കറ്റടിയും മൊബൈൽ മോഷണവും പതിവാക്കിയ 63 കാരൻ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം മുട്ടട ചില്ലക്കാട്ട് വീട്ടിൽ സോമനാണ് പിടിയിലായത്. വിലകൂടിയ മൂന്ന് മൊബൈൽ ഫോണുകളും 1,800 രൂപ അടങ്ങുന്ന പഴ്സും ഇയാളിൽ നിന്ന് കണ്ടെടുത്തു. തിരുവനന്തപുരത്ത് നിന്നുള്ള സൂപ്പർഫാസ്റ്റ് ബസിൽ അടൂരിൽ നിന്ന് പന്തളത്തേക്ക് വരികയായിരുന്ന പറന്തൽ സ്വദേശി ജെയിംസ് മാത്യുവിന്റെ 25,000 രൂപയോളം വിലയുള്ള മൊബൈൽഫോണാണ് മോഷ്ടിച്ചത്. പന്തളത്ത് ബസ് ഇറങ്ങിയപ്പോഴാണ് മൊബൈൽ നഷ്ടമായ വിവരം ജെയിംസ് അറിയുന്നത്. ഉടൻതന്നെ മറ്റൊരു വാഹനത്തിൽ സൂപ്പർഫാസ്റ്റിനെ പിന്തുടർന്നു. തിരുവല്ലയിൽ എത്തുംമുമ്പ് തിരുവല്ല പൊലീസിൽ വിവരമറിയിച്ചു. സ്റ്റാൻഡിൽ ബസ് എത്തുമ്പോഴേക്കും പൊലീസും ജെയിംസും സ്ഥലത്തെത്തി. തുടർന്ന് ബസിൽ നിന്ന് സോമനെ പിടികൂടുകയായിരുന്നു. സ്റ്റേഷനിൽ എത്തിച്ചു നടത്തിയ പരിശോധനയിലാണ് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോണുകളും പഴ്സും കണ്ടെടുത്തത്. കോട്ടയത്ത് നടത്തിയ പോക്കറ്റടി കേസിൽ പിടിയിലായ സോമൻ ഒരാഴ്ച മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഇയാൾക്കെതിരെ സമാനമായ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |