ആലപ്പുഴ: നിരവധി ക്രിമിനിൽ കേസുകളിൽ പ്രതികളായ രണ്ട് യുവാക്കൾ, വിപണിയിൽ 7 ലക്ഷം വിലവരുന്ന 140 ഗ്രാം എം.ഡി.എം.എയുമായി പിടിയിൽ. തൃക്കുന്നപ്പുഴ മഹാദേവികാട് വലിയകുളങ്ങര വാഗസ്ഥാനത്ത് ശ്രീമന്ദിരത്തിൽ അതുൽ ദേവ് (അമ്പാടി-24), കഞ്ഞിക്കുഴി മുഹമ്മ പുത്തൻചിറ ആഷിക്ക് (ഉണ്ണി-28) എന്നിവരെയാണ് ആലപ്പുഴ നർക്കോട്ടിക് ഡിവൈ.എസ്.പി എം.കെ.ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഉച്ചയ്ക്ക് ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപത്തു നിന്ന് പിടികൂടിയത്.
അതുൽ ദേവ് സ്ഥിരം കുറ്റവാളിയും 2021ൽ കലവൂർ പെട്രോൾ പമ്പിൽ നിന്ന് 13 ലക്ഷം കവർന്ന കേസിലെ ഒന്നാം പ്രതിയുമാണ്. അന്തർ ജില്ലാ മയക്കുമരുന്ന്, പിടിച്ചുപറി, അടിപിടി കേസുകളിലെ പ്രതിയാണ് ഉണ്ണി. പ്രതികളെ ചോദ്യം ചെയ്തതിൽ ബംഗളുരുവിൽ നിന്നു നേരിട്ട് ജില്ലയിലേക്ക് എത്തിച്ചതാണെന്നും അവശ്യക്കാർക്ക് 10 മുതൽ 100 ഗ്രാം വരെ ഗ്രാമിന് 3500- 5000 രൂപയ്ക്ക് വില്പന ഉറപ്പിച്ചാണ് കൊണ്ടുവന്നതെന്നും പ്രതികൾ പറഞ്ഞു. 1 ഗ്രാം, 2 ഗ്രാം എന്നിങ്ങനെ ചെറിയ പൊതികളാക്കി വിൽക്കാറില്ല. മാസത്തിൽ രണ്ടും മൂന്നും തവണ ബംഗളുരുവിൽ പോയി എം.ഡി.എം.എ നാട്ടിലെത്തിച്ച് വിൽക്കുകയായിരുന്നു പതിവ്.
കഞ്ചാവ് അവശ്യമുള്ളപ്പോൾ ആഷിക്കിൽ നിന്ന് വാങ്ങി വിൽക്കാറുണ്ടെന്നും ആഷിക്കിന് ആവശ്യമായ എം.ഡി.എം.എ താനാണ് കൊടുക്കുന്നതെന്നും അതുൽ പറഞ്ഞു. ജില്ലാ ആന്റി നർക്കോട്ടിക് ടീം ഇയാളെ മാസങ്ങളായി നിരിക്ഷിക്കുകയായിരുന്നു. 2021ൽ എം.ഡി.എം.ഇ കേസിൽ 7 മാസം ജയിൽശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ പ്രതി മാസങ്ങളായി വൻ തോതിൽ മയക്കുമരുന്ന് കച്ചവടം നടത്തുകയായിരുന്നു. ചെറിയ കുട്ടികളെയും പെൺകുട്ടികളെ ഇതിനായി ഉപയോഗിച്ചു. ആലപ്പുഴയിലേക്ക് കടക്കാതെ എറണാകുളം, കോട്ടയം ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു ഇടപാടുകൾ. പ്രതികളെ ഇന്ന് ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ജില്ലാ ആന്റി നർക്കോട്ടിക് സ്ക്വാഡ് ആലപ്പുഴ ഡിവൈ.എസ്.പി ജയരാജ്, ആലപ്പുഴ നോർത്ത് സി.ഐ എം.കെ.രാജേഷ്, എസ്.ഐമാരായ റജിരാജ്, ഇസ്മയിൽ, അശോകൻ, മധു, എസ്.സി.പി.ഒ സേതുമോൻ, സി.പി.ഒമാരായ ജീനാസ്, ജയശങ്കർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |